ശബരിമല : തിരക്ക് വർദ്ധിച്ചതോടെ ഡിസംബർ, ജനുവരി മാസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായതോടെ സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ തീർത്ഥാടകർക്ക് ദർശനത്തിന് അനുമതി നൽകിയേക്കും. ആദ്യഘട്ടം അരലക്ഷം തീർത്ഥാടകർക്ക് ദിവസവും ദർശനം നടത്താനുള്ള അനുമതി തേടി അടുത്ത ദിവസങ്ങളിൽ സർക്കാരിനെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
നവംബറിൽ പ്രതിദിനം 25,000 തീർത്ഥാടർ ബുക്ക് ചെയ്തിരുന്നു. തീർത്ഥാടന കാലത്തിന്റെ ആദ്യപന്ത്രണ്ട് ദിവസം പിന്നിട്ടതോടെയാണ് തിരക്ക് വർദ്ധിച്ചത്.
മണ്ഡലകാലത്തിന്റെ തുടക്കത്തിൽ 30,000 പേർക്ക് മാത്രമാണ് ദർശന അനുമതി ഉണ്ടായിരുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യാതെയും തീർത്ഥാടകർ എത്തിത്തുടങ്ങിയതോടെ ഡിസംബർ മുതലുള്ള വെർച്വൽ ക്യൂ ബുക്കിംഗിന്റെ എണ്ണം 40,000 ആയി ഉയർത്തി. ഇതിന് പുറമെ അയ്യായിരം പേർക്ക് സ്പോട്ട് ബുക്കിംഗിനും അനുമതി നൽകി. നിലവിൽ 45,000 തീർത്ഥാടകർക്ക് ഒരു ദിവസം ദർശനം നടത്താം. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിൽ നല്ലൊരു ശതമാനം തീർത്ഥാടകരും യഥാസമയം ദർശത്തിന് എത്തുന്നില്ല. അതേസമയം സ്പോട്ട് ബുക്ക് ചെയ്ത് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അയ്യായിരം തീർത്ഥാടകർക്ക് കൂടി സ്പോട്ട് ബുക്കിംഗ് സൗകര്യം ഒരുക്കി ദിവസേന അരലക്ഷം തീർത്ഥാടകർക്ക് ദർശന സൗകര്യം ഒരുക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങിയത്.
പ്രധാന ചടങ്ങുകളായ മണ്ഡലപൂജ, മകര വിളക്ക് ദിവസങ്ങളിലും കൂടുതൽ തീർത്ഥാടകർക്ക് ദർശന അനുമതി നൽകിയേക്കും. പത്തനംതിട്ട, പന്തളം, എരുമേലി, നിലയ്ക്കൽ, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ സ്പോട്ട് ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ട്. വെർച്ച്വൽ ക്യൂ വഴി ഈ മാസം 2,31,020 പേർ ബുക്ക് ചെയ്തതിൽ ഇന്നലെ വരെ 1,53,682 പേർ ദർശനം നടത്തി. കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തീർത്ഥാടകർ വലിയ തോതിൽ എത്തുന്നുണ്ട്. പുലർച്ചെ നാലിന് നട തുറന്നപ്പോഴും ഉഷപൂജ, ഉച്ചപൂജ, ദീപാരാധന സമയങ്ങളിലും ദർശനത്തിനായി തിരുമുറ്റത്തും മേൽപ്പാലത്തിലും അയ്യപ്പൻമാർ തിങ്ങിനിറയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. ഭക്തരുടെ എണ്ണം കൂടിയതോടെ നടവരവിലും കാര്യമായ വർദ്ധനവുണ്ട്.
കൂടുതൽ കൗണ്ടറുകൾ
ഇതുവരെ രണ്ടര ലക്ഷത്തോളം ടിൺ അരവണയും ഒന്നരലക്ഷത്തോളം പായ്ക്കറ്റ് അപ്പവും വിറ്റഴിച്ചു. തിരക്ക് വർദ്ധിച്ചതോടെ പതിനെട്ടാംപടിക്ക് താഴെ കൂടുതൽ അപ്പം, അരവണ പ്രസാദ വിതരണ കൗണ്ടറുകൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാത തുറക്കാനും സന്നിധാനത്ത് വിരിവയ്ക്കാനുമുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |