പത്തനംതിട്ട : ഇ പോസ് മെഷീൻ തകരാറിലായതോടെ ജില്ലയിലെ റേഷൻ വിതരണം മുടങ്ങി. ശനിയാഴ്ച ആരംഭിച്ച തകരാർ തിങ്കളാഴ്ചയും തുടർന്നു. ശനിയാഴ്ച റേഷൻ വാങ്ങാൻ വന്ന കാർഡ് ഉടമകളോട് നെറ്റ്‌വർക്ക് തകരാറുമൂലം ഇ പോസ് പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും തിങ്കളാഴ്ച രാവിലെ വരാൻ പറഞ്ഞ് വ്യാപാരികൾ മടക്കി അയച്ചു. ഇന്നലെ രാവിലെ വന്നിട്ടും പ്രശ്നം പരിഹരിക്കാതെ വന്നപ്പോൾ വൈകിട്ട് വരാൻ പറഞ്ഞു വീണ്ടും തിരിച്ചയച്ചു. വൈകിട്ട് വന്ന കാർഡ് ഉടമകൾ മെഷിൻ തകരാർ കാരണം റേഷൻ സാധനം കിട്ടാതെ വന്നപ്പോൾ പല സ്ഥലങ്ങളിലും കടയുടമകളുമായി വാക്കേറ്റമുണ്ടായി. നെറ്റ് വർക്ക് പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള നടപടി വേണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറായില്ലെങ്കിൽ കടകൾ അടച്ചിടാൻ അനുവാദം നൽകണം. കട തുറന്നിരിക്കുന്നത് കാണുമ്പോൾ വാഹനം വാടകയ്ക്ക് പിടിച്ചു വരുന്നവരോട് മറുപടി പറയാൻ കഴിയുന്നില്ല. കടകളടച്ച് സമരം ചെയ്താൽ ശിക്ഷാനടപടിയുമായി ഉദ്യോഗസ്ഥർ എത്തുന്നതുകൊണ്ടാണ് ആ മാർഗം സ്വീകരിക്കാത്തതെന്ന് ജോൺസൺ വിളവിനാൽ പറഞ്ഞു.
'' സോഫ്റ്റ് വെയർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില കേന്ദ്രങ്ങളിൽ റേഷൻ വിതരണം തടസപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇത് പരിഹരിക്കപ്പെടും.
ജില്ലാ സപ്ളൈ ഒാഫീസർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |