പന്തളം: ശബരിമലയിൽ മകരവിളക്കിന് അയ്യപ്പന് ചാർത്താൻ പന്തളത്തുനിന്നു കൊണ്ടുപോയ തിരുവാഭരണങ്ങൾ തിരികെയെത്തിച്ചു. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഇന്നലെ രാവിലെ ഏഴരയോടെ ഘോഷയാത്രാസംഘം മടങ്ങിയെത്തി.
ഇന്നലെ പുലർച്ചെ 4ന് ആറന്മുളയിൽ നിന്ന് യാത്ര പുനരാരംഭിച്ച സംഘത്തിന് പഞ്ചായത്ത് അതിർത്തിയായ കുളക്കരയിൽ പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്റെ നേതൃത്വത്തിൽ കുളനട ഗ്രാമപഞ്ചായത്ത് സ്വീകരണം നൽകി. അവിടെ നിന്നു യാത്രതുടർന്ന സംഘത്തിന് ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രം, ഹിന്ദു ഐക്യവേദി, ഓട്ടോറിക്ഷാ തൊഴിലാളികൾ എന്നിവർ സ്വീകരണം നൽകി. കുളനട ഭഗവതീക്ഷേത്രത്തിലെത്തിയപ്പോൾ ക്ഷേത്രഭാരവാഹികൾ നൽകിയ സ്വീകരണത്തിന് ശേഷം സംഘം വിശ്രമിച്ചു.
അവിടെ നിന്നുപുറപ്പെട്ട സംഘത്തെ എം.സി റോഡിൽ പന്തളം വലിയപാലത്തിന് സമീപം ദേവസ്വം ബോർഡ് എ.ഓ എം.ഗോപകുമാർ, വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രിഥ്യുപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ്, രഘു പെരുംപുളിക്കൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. പാലം കടന്നെത്തിയപ്പോൾ പന്തളം നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷിന്റെ നേതൃത്വത്തിൽ കൗൺസിലർമാരായ പുഷ്പലത, സുനിതാവേണു, കെ.വി. ശ്രീദേവി എന്നിവർ സ്വീകരിച്ചു. മണികണ്ഠനാൽത്തറയിൽ അയ്യസേവാസംഘവും ക്ഷേത്രവഴിയിൽ മുട്ടാർ ശ്രീഅയ്യക്ഷേത്രത്തിനും മങ്ങാരം എൻ.എസ്.എസ് കരയോഗത്തിനും വേണ്ടി പ്രസിഡന്റ് എം.ബി. ബിനുകുമാർ, വൈസ് പ്രസിഡന്റ് ഇ.എസ്. ശ്രീകുമാർ, സെക്രട്ടറി ജി. വാസുദേവൻ പിള്ള, ഖജാൻജി രാധാകൃഷ്ണൻ നായർ എന്നിവർ ചേർന്നു സ്വീകരിച്ചു.
രാജാരാജശേഖര മണ്ഡപത്തിനു മുന്നിൽ പന്തളം പാലസ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ, സെക്രട്ടറി എം.ആർ.സുരേഷ് വർമ്മ എന്നിവർ സ്വീകരിച്ചു. മേടക്കല്ലുവഴി സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിയപ്പോൾ സെക്രട്ടറി പി.എൻ.നാരായണവർമ്മ, ട്രഷറർ ദീപാവർമ്മ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. ദേവസ്വം അധികൃതരിൽ നിന്ന് കൊട്ടാരം ഭാരവാഹികൾ തിരുവാഭരണങ്ങളേറ്റുവാങ്ങി തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്കു മാറ്റി. കഴിഞ്ഞ 12ന് ആണ് തിരുവാഭരണഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനും വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |