പത്തനംതിട്ട : ജില്ലയിൽ കെ - റെയിൽ കല്ലിടൽ നാളെ തുടങ്ങും. കെ - റെയിൽ സർവെക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിൽ നാളെത്തന്നെ കല്ലിടൽ ആരംഭിക്കാനാണ് റവന്യു, കെ - റെയിൽ അധികൃതരുടെ തീരുമാനം. കല്ലിടുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ജില്ലാ ഭരണകൂടം ജില്ലാ പൊലീസ് ചീഫിന് നിർദേശം നൽകി.
കല്ലിടുന്നതിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, ജില്ലയിലെ കല്ലിടൽ മാറ്റിവച്ചേക്കുമെന്ന് അഭ്യൂഹം പടർന്നിരുന്നു. ഇന്നലത്തെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
ആറൻമുളയ്ക്കടുത്ത് നീർവിളാകം, ആറാട്ടുപുഴ പ്രദേശങ്ങളിൽ നിന്നാണ് ജില്ലയിലെ കല്ലിടൽ ആരംഭിക്കുന്നത്. നാളെ രാവിലെ 10ന് നീർവിളാകത്ത് നിന്ന് തുടങ്ങും. കെ റെയിൽ പാതയ്ക്കായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഒാരോ അൻപത് മീറ്ററിലും കല്ലിടും. അതേസമയം, കല്ലിടലിനെ എന്തുവിലകൊടുത്തും നേരിടുമെന്ന് പ്രതിപക്ഷ പാർട്ടികളും കെ റെയിൽ വിരുദ്ധ സമര സമിതിയും അറിയിച്ചു. കല്ലിടൽ പ്രദേശങ്ങളിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തി.
പ്രതിഷേധത്തിനൊരുങ്ങി പള്ളിക്കൽ
കെ റെയിൽ കടന്നുപോകുന്ന പള്ളിക്കലിൽ കല്ലിടീൽ തടയാൻ പ്രദേശവാസികൾ കൂട്ടായ്മ രൂപീകരിച്ചു.
ശ്രീകണ്ഠാളസ്വാമി ക്ഷേത്രത്തിനു മുൻവശത്തുകൂടിയാണ് പാത കടന്നുപോകുന്നത്. ഇവിടെ കല്ലിടാൻ അനുവദിക്കില്ലെന്നാണ് ഭക്തരുടെ തീരുമാനം. തെങ്ങമം മുന്നാറ്റുകരയിൽ നിന്നുമാണ് കെ റെയിൽ കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |