തിരുവല്ല : പാലം ജലപാത മുടക്കിയപ്പോൾ പുതുക്കുളങ്ങര പള്ളിയോടം കരയിലൂടെ യാത്ര ചെയ്ത് ആദി പമ്പയുടെ തീരത്തെത്തി. വരട്ടാറിന് കുറുകെ പുതുക്കുളങ്ങരയിൽ നിർമ്മിച്ച പാലത്തിന് ഉയരമില്ലാത്തതിനാൽ നീരണിയിൽ വരട്ടാറിൽ നടത്താൻ കഴിയില്ലായിരുന്നു. പള്ളിയോടത്തിന്റെ അമരപ്പൊക്കം പോലും ഇല്ലാതെയാണ് പാലം പണിതത്. കുട്ടനാടൻ മാതൃകയിൽ മദ്ധ്യഭാഗം ഉയർത്തി പാലം നിർമ്മിക്കുമെന്ന വാക്ക് വിശ്വസിച്ച് പുതുക്കുളങ്ങര കരക്കാർ പാലത്തിന് സമീപം മാലിപ്പുര കെട്ടി പള്ളിയോടത്തിന്റെ പണി തുടങ്ങി. പലപ്രാവശ്യം പാലത്തിന്റെ ഉയരം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പള്ളിയോടം കടന്നുപോകുമെന്നായിരുന്നു മറുപടി ലഭിച്ചത്. പാലംപണി പൂർത്തിയായതോടെ പാലത്തിനടിയിലൂടെ പള്ളിയോടം കടന്നുപോകില്ലെന്ന് വ്യക്തമായി. വെള്ളം ഉയർന്നാലും താഴ്ന്നാലും അമരം പാലത്തിൽ തട്ടും. വരട്ടാർ പുനരുജ്ജീവനത്തിന്റെ ജനകീയമായ ഇടപെടലുകൾ ഇല്ലാതായതോടെയാണ് ഇത്തരം അബദ്ധങ്ങൾ സംഭവിക്കാൻ തുടങ്ങിയത്. ഇന്നലെ രാവിലെ അരക്കിലോമീറ്ററോളം ദൂരത്തിൽ കരയിലൂടെ പച്ചമടലുകൾ നിരത്തിയശേഷം പള്ളിയോടം നിരക്കി നീക്കുകയായിരുന്നു. ടാറിട്ട റോഡിലൂടെ പച്ചമടലുകൾ നിരത്തി പുതുക്കുളങ്ങര ദേവിക്ഷേത്രത്തിന്റെ വടക്കുവശത്തെ മതിൽ പൊളിച്ച് വഴിയുണ്ടാക്കിയാണ് പള്ളിയോടം ആദിപമ്പയുടെ തീരത്തെത്തിച്ചത്. ശ്രീദുർഗ്ഗാ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പടയണി കലാകാരന്മാരും പള്ളിയോട പ്രേമികളും കരക്കാരും ഉദ്യമത്തിൽ പങ്കാളികളായി. 2022 ഓഗസ്റ്റ് 21ന് പള്ളിയോടം നീരണിയൽ ചടങ്ങ് നടത്തും. ആറന്മുള പള്ളിയോടങ്ങളിൽ ബി ബാച്ച് പള്ളിയോടമായ പുതുക്കുളങ്ങരയ്ക്ക് ആറരമീറ്റർ അമരവും 30.5 മീറ്റർ നീളവും 1.86 മീറ്റർ വീതിയുമുണ്ട്. 68 പേർക്ക് കയറാം. അയിരൂർ ചെല്ലപ്പനാചാരിയുടെ മകൻ സന്തോഷ് ആചാരിയാണ് പള്ളിയോടത്തിൻറെ മുഖ്യശിൽപ്പി. പള്ളിയോടം ഇത്രയുംദൂരം തള്ളിനീക്കുമ്പോൾ തടി വലിയുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാംശുഭമായി. പുതുക്കുളങ്ങര ദേവിക്ക് മുൻപിൽ പൊൻകണിയായി പള്ളിയോടം ചിങ്ങം 5 വരെ നിലകൊള്ളും. എല്ലാം മംഗളമായതിന്റെ സന്തോഷത്തിൽ കരക്കാർ വഞ്ചിപ്പാട്ട് പാടി ദേവിയെ സ്തുതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |