പത്തനംതിട്ട : പ്രളയശേഷം നദികളിൽ ക്രമാതീതമായി അടിഞ്ഞ മണലും മാലിന്യങ്ങളും വാരുന്നതിന് സർക്കാർ അനുമതി നൽകി രണ്ട് വർഷം കഴിഞ്ഞിട്ടും പമ്പയിലും അച്ചൻകോവിലാറിലും എത്രമാത്രം മണൽ അധികമുണ്ടെന്ന പഠനം (ഒാഡിറ്റിംഗ്) പൂർത്തിയായില്ല. മണൽ നിയന്ത്രിത രീതിയിൽ വാരുന്നതിന് റവന്യു വകുപ്പ് 2019 ഡിസംബറിലാണ് മാർഗരേഖ പുറപ്പെടുവിച്ചത്. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന് കീഴിലെ റിവർ മാനേജ്മെന്റ് സെൽ രണ്ട് വർഷം മുൻപാണ് മണൽ ഒാഡിറ്റിംഗ് തുടങ്ങിയത്.
2018ലെ മഹാപ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ എട്ട് നദികളിലായി 22.67ലക്ഷം ക്യുബിക് മണൽ അടിഞ്ഞുകൂടിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ മൂന്നിലൊന്ന് വാരാൻ റവന്യുവകുപ്പ് അനുമതി നൽകിയതാണ്. കെട്ടിട നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാവുന്ന മണൽ വേർതിരിച്ച് വിൽക്കാനായിരുന്നു ലക്ഷ്യം. വാരാൻ പറ്റുന്ന മണൽ എത്രമാത്രം ഉണ്ടാകുമെന്ന ഒാഡിറ്റിംഗ് പൂർത്തിയാക്കാൻ ഇതുവരെ കഴിഞ്ഞില്ല. പാരിസ്ഥിതിക അനുമതി ആവശ്യമാണെങ്കിലും പ്രളയ പശ്ചാത്തലത്തിൽ ദുരന്തനിവാരണ നിയമത്തിൽ ഇളവുവരുത്തിയാണ് മണൽ നീക്കംചെയ്യാൻ തീരുമാനിച്ചത്. വാരുന്ന മണൽ ലേലത്തിലെടുത്ത് കൊള്ളവിലയ്ക്ക് വിൽക്കാൻ മാഫിയ സംഘങ്ങൾ രംഗത്തു വരുന്നത് ഒഴിവാക്കാൻ സർക്കാർ നേരിട്ട് മണൽ വിൽക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനായി ആവിഷ്കരിച്ച കലവറ പദ്ധതിയും ലക്ഷ്യം കണ്ടില്ല.
മണൽ നീക്കണമെന്നും വേണ്ടെന്നും
പ്രളയശേഷം വലിയതോതിൽ മണൽ അടിഞ്ഞ് നദികളിലെ അടിത്തട്ട് ഉയർന്നുവെന്നാണ് ദുരന്തനിവാരണ വകുപ്പിന്റെ കണ്ടെത്തൽ. ഭാവിയിലുണ്ടാകാവുന്ന വെള്ളപ്പൊക്കം ദുരന്തമാകാതിരിക്കാൻ അധിക മണൽ നീക്കംചെയ്യണമെന്നാണ് അവരുടെ നിർദ്ദേശം. എന്നാൽ നദികളിൽ നിന്ന് മണൽ നീക്കംചെയ്യുന്നതിനെ ഒരു വിഭാഗം പരിസ്ഥിതി ശാസ്ത്രജ്ഞർ എതിർക്കുന്നു. നദികളിലെ ഭൂജല വിതാനത്തെ മണൽ ഖനനം ഗുരുതരമായി ബാധിക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ഒരു നദിയിൽ നിന്നും മണൽ വാരാനില്ല. മുൻവർഷങ്ങളിൽ ഖനനം നടന്നിടത്ത് ജലവിതാനം താഴ്ന്നു. ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. ഇവിടെ വീണ്ടും മണൽ അടിഞ്ഞ് ഭൂജലവിതാനം ഉയരണം.
-----------------------
മണൽ ഒാഡിറ്റിംഗ് അവസാനമായി നടന്നത് - 2017ൽ
മണൽവാരൽ നിരോധിച്ചത് - 2015 ജൂണിൽ
--------------------
'' മണൽ ഒാഡിറ്റിംഗ് നടന്നുവരുന്നു. റിപ്പോർട്ട് വൈകും."
റിവർ മാനേജ്മെന്റ് സെൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |