പ്രമാടം : മഴയെ തുടർന്ന് പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കർഷകരെ ദുരിതത്തിലാക്കുന്നു. പ്രമാടം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകളിലെ കർഷകരാണ് അപ്രതീക്ഷിത മഴ കാരണം വീണ്ടും പ്രതിസന്ധിയിലാത്. കഴിഞ്ഞ മഴയിൽ കൊയ്ത്ത് എത്താറായ ഏക്കറ് കണക്കിന് സ്ഥലത്തെ നെൽകൃഷി നശിച്ചിരുന്നു. കൊയ്ത സ്ഥലങ്ങളിലെ കച്ചിയും ഉപയോഗശൂന്യമായി. വള്ളിക്കോട് പഞ്ചായത്തിൽ അഞ്ഞൂറ് ഏക്കറോളം പാടശേഖരമാണുള്ളത്. കൊയ്ത്ത് കഴിഞ്ഞിടങ്ങളിൽ പയർ, ഉഴുന്ന് തുടങ്ങിയ കൃഷികൾ ഇറക്കിയിട്ടുണ്ട്. ഈ പാടശേഖരങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ തോടുകളിൽ ജല നിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ
പാടങ്ങളിൽ തങ്ങിനിൽക്കുന്ന വെള്ളത്തിന് ഒഴുകിപ്പോകാൻ കഴിയില്ല. ഈ സ്ഥിതി തുടർന്നാൽ കൃഷി പൂർണ്ണമായും നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ച് വെള്ളപ്പൊക്കങ്ങളും തുടർന്ന് എത്തിയ വേനലും കൃഷി നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മഴയെ തുടർന്നുള്ള വെള്ളക്കെട്ടും ദുരിതം വിതയ്ക്കുന്നത്.
പ്രമാടം പഞ്ചായത്തിൽ മൃഗാശുപത്രിക്കും നേതാജി സ്കൂളിനും പിന്നിലെ പാടശേഖരത്തിലും പുത്തൻകണ്ടം, തെങ്ങുംകാവ്, ഞക്കുകാവ് , ഇളകൊള്ളൂർ , വെട്ടൂർ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |