അടൂർ : നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന ബൈപാസ് - മൂന്നാളം റോഡ് അടിക്കടി ഇടിഞ്ഞുതാഴുന്നു. ആദ്യം റോഡിന്റെ ഇടതുഭാഗം ഇടിഞ്ഞുതാണ് അപകടകരമായ രീതിയിൽ കുഴി രൂപപ്പെട്ടതോടെ ഇവിടെ ടാർവീപ്പ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ് മുന്നറിപ്പുനൽകി. എന്നാൽ വെള്ളമൊഴുക്ക് അടഞ്ഞതോടെ വലതുഭാഗത്തും റോഡിൽ കുഴി രൂപപ്പെട്ട് ഏതുസമയവും റോഡ് ഇഴിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് കയറിപ്പോകാൻ കഴിയുന്ന വീതിമാത്രമാണ് നിലവിലുള്ളത്. വരും ദിവസങ്ങളിൽ മഴ ശക്തമായാൽ റോഡിലെ ഗതാഗതം പൂർണമായും തടസപ്പെടും വിധം റോഡ് മുറിഞ്ഞു മാറാവുന്ന അവസ്ഥയിലാണ്. ഇവിടെ അപകടം പതിയിരിക്കുന്നു എന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം ഫയർഫോഴ്സ് സംഘവും സ്ഥാപിച്ചു. അടൂർ നഗരസഭയിലെ 25, 27 വാർഡുകളുടെ അതിര് തിരിക്കുന്ന റോഡാണിത്. നിലവിലെ അടൂർ പ്രൈവറ്റ് ബസ് സ്റ്രാൻഡിന് സമീപത്തുനിന്ന് മൂന്നാളം റോഡിലേക്കും അടൂർ ജി. എച്ച്. എസിലേക്കും കടുന്നപോകുന്ന രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്ന പൊതുവഴിയാണ്. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡ് നാല് വർഷം മുൻപ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതാണ്. റോഡിന് കുറുകെ വെള്ളം കടന്നുപോകുന്നതിനുള്ള ചെറിയ ഒരു ചാലും കലുങ്കും മാത്രമാണുള്ളത്. ഇൗ കലുങ്കിൽ ചെളിയും മറ്റ് മാലിന്യങ്ങളും അടഞ്ഞുകൂടി ജലനിർഗമനം തടസപ്പെട്ടതാണ് റോഡിന്റെ തകർച്ചയ്ക്ക് വഴിതെളിച്ചത്. വയൽഭാഗമായതിനാൽ ശക്തമായ മഴപെയ്താൽ വെള്ളം ഒഴുകിപ്പോകുന്നതിന് മതിയായ സംവിധാനം ഇല്ലാത്തതിനാൽ ഇവിടെ വെള്ളം കയറും. ഇതു സംബന്ധിച്ച് അധികൃതർ പഠനം നടത്തിയെങ്കിലും യാതൊരു നടപടികളും ഇതുവരെയും ഉണ്ടായിട്ടില്ല.
റോഡിന്റെ അപകടാവസ്ഥ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പുതിയ കലുങ്ക് നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്ത് ജലനിർഗമനത്തിന് അടിയന്തര നടപടിയൊരുക്കുമെന്ന ഉറപ്പും നൽകിയതാണ്. എന്നാൽ അധികൃതരുടെ മെല്ലെപ്പോക്കാണ് ഇത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്.
കെ. മഹേഷ് കുമാർ,
അടൂർ നഗരസഭ 27-ാം വാർഡ് കൗൺസിലർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |