കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പണികൾക്കൊപ്പം മഴയും കൂടിയായപ്പോൾ ടൗണിൽ ഗതാഗതം ദുഷ്കരമായി. ഓടകളുടെ പണികൾ നടക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ മുൻ ഭാഗങ്ങൾ കുഴിച്ചിട്ടിരിക്കുകയാണ്. സെൻട്രൽ ജംഗ്ഷൻ, മാരൂർ പാലം എന്നിവിടങ്ങളിൽ കലുങ്കിന്റെയും പാലത്തിന്റെയും പണികൾ തുടരുന്നതിനാൽ ഗതാഗതക്കുരുക്കിനും ശമനമില്ല. മഴപെയ്താൽ ടൗണിൽ വെള്ളക്കെട്ടും ചെളിയും നിറയും. മാരൂർ പാലം ജംഗ്ഷനിൽ ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങൾ നിയന്ത്രിച്ചാണ് പണികൾ നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിലെ കലുങ്കിന്റെ നിർമ്മാണവും പൂർത്തിയായിട്ടില്ല. കോന്നി - ചന്ദനപ്പള്ളി, കോന്നി - തണ്ണിത്തോട്, കോന്നി - പുനലൂർ, കോന്നി - പത്തനംതിട്ട എന്നീ നാല് പ്രധാനപ്പെട്ട റോഡുകൾ സംഗമിക്കുന്നത് സെൻട്രൽ ജംഗ്ഷനിലാണ്. ഇവിടെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.30 മുതൽ 10 വരെയും ഉച്ചയ്ക്ക് 3.30 മുതൽ 5 വരെയുമാണ് തിരക്ക് രൂക്ഷം. ചന്തദിവസങ്ങളായ ബുധനും ശനിയും തിരക്കേറെയാകും. മാർക്കറ്റ് ജംഗ്ഷൻ, പഞ്ചായത്ത് ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ട്രാഫിക് പൊലീസിന്റെ സേവനം നാമമാത്രമാണ്. ടൗണിൽ അനധികൃത പാർക്കിംഗും വർദ്ധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കാനായി വരുന്ന ലോറികൾ പകൽ മുഴുവനും റോഡിൽ കിടക്കുന്നതും ഗതാഗതതടസമുണ്ടാക്കുന്നുണ്ട്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനം കെ.എസ്.ടി.പി നടത്തിയിരുന്നു.
പ്രത്യേക യോഗം ചേരും
താലൂക്ക് വികസന സമിതി യോഗത്തിൽ ടൗണിലെ പണികൾ വേഗത്തിൽ തീർക്കാനും ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റവന്യു, പഞ്ചായത്ത്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന് നടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |