പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് റെഡ് അലർട്ടിന് തുല്യമായ സാഹചര്യം നിലനിൽക്കുമ്പോൾ ജില്ലാ ഒാണാഘോഷത്തിന് തിരിതെളിക്കുകയാണ്. ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 12 വരെ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് പത്തനംതിട്ട ടൗൺ ഹാളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ.കെ.യു.ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ, പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പിന്നണി ഗായിക മഞ്ജരി വിശിഷ്ടാതിഥിയാകും.
ജില്ലാതല ഉദ്ഘാടനത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് സെൻട്രൽ ജംഗ്ഷനിലൂടെ ടൗൺ ഹാളിലേക്ക് ഓണാഘോഷ വിളംബര ജാഥ നടക്കും. ശിങ്കാരിമേളം, മാവേലി, പുലികളി, അമ്മൻകുടം, തെയ്യം, കോലം, കരടി, കോൽക്കളി, മുത്തുക്കുട എന്നിവ വിളംബര ജാഥയ്ക്ക് മിഴിവേകും. പൊതുസമ്മേളനത്തിനു ശേഷം വൈകിട്ട് 6.30ന് സെബീന റാഫി ഫോക്‌ലോർ സെന്റർ ഗോതുരുത്തും സംഘവും അവതരിപ്പിക്കുന്ന കാറൽസ്മാൻ ചവിട്ടുനാടകം അരങ്ങേറും.
ഒാണത്തിരക്കിൽ നാട്
അടൂർ : നാടും നഗരവും ഒാണത്തിരക്കിലായി. വ്യാപാരമേഖലയിലും കാര്യമായ ചലനമുണ്ട്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിലാണ് ഏറെത്തിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലറെയായി ഒാണക്കോടി വാങ്ങുന്നതിനുള്ള തിരക്ക് ഏറെയാണ്. കൊവിഡ് പ്രതിസന്ധി തളർത്തിയ വ്യാപാര മേഖലയ്ക്കും ഒാണം തിരിച്ചുവരവിന്റെ പാതയൊരുക്കി. നിരത്തുകൾ വാഹനങ്ങൾകൊണ്ടുനിറഞ്ഞു. നഗരത്തിൽ പാർക്കിംഗിനായി വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ റോഡിന്റെ വശങ്ങളിൽ ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് പടിഞ്ഞാറുഭാഗത്ത് നിന്നുമാരംഭിക്കുന്ന വൺവേ പോയന്റിലൂടെ ഒരു കിലോമീറ്റർ മാത്രം അകലമുള്ള സെൻട്രൽ ജംഗ്ഷൻവരെ എത്തണമെങ്കിൽ കുറഞ്ഞത് 20 മിനിട്ടെങ്കിലും വേണ്ടിവരും. ട്രാഫിക് നിയന്ത്രണത്തിനായി പൊലീസ് നിരത്തിലുണ്ടെങ്കിലും വേണ്ടത്ര ഫലംകാണുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി വഴിയോരത്ത് കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ഒാണം ഒരുങ്ങുന്നതിനാവശ്യമായ എല്ലാസാധനങ്ങളും വഴിയോരകടകളിൽ സുലഭമായി ലഭിക്കും. സ്വർണ്ണാഭരണ ശാലകളിലും തിരക്ക് ഏറെയുണ്ട്. ഇലക്ട്രോണിക്സ് വിൽപ്പന കേന്ദ്രങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യാപാരികൾ വായ്പകൾ തരപ്പെടുത്തി കൊടുക്കുന്നതും ആവശ്യക്കാർക്ക് ഏറെ സഹായകരമാകുന്നു. ഇന്നലെ വൈകിട്ട് തിമിർത്ത് പെയ്ത മഴയ്ക്കും ഒാണവിപണിയിലെ തിരക്ക് കുറയ്ക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |