പത്തനംതിട്ട : അതിതീവ്രമഴയ്ക്കുള്ള സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി ഇന്ന് ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും മലയോരത്തു നിന്ന് മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികൾ നിർമ്മിക്കുക, ആഴത്തിൽ മണ്ണ് മാറ്റുക എന്നീ പ്രവർത്തനങ്ങളും നിരോധിച്ചു.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ
മാറ്റിപ്പാർപ്പിക്കും
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കും. സീതത്തോട്, അരുവാപ്പുലം, ചിറ്റാർ, തണ്ണിത്തോട്, പെരുനാട്, കൊല്ലമുള, നാരങ്ങാനം, ഏറത്ത്, ഏനാദിമംഗലം, കോന്നി, പത്തനംതിട്ട തുടങ്ങിയ വില്ലേജുകളുടെ പരിധിയിലുള്ള അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയാണ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുക. ഇതിനു പുറമേ പ്രാദേശികമായി അപകടസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുന്ന പ്രദേശങ്ങളിൽ പാർക്കുന്നവരെയും മാറ്റിത്താമസിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |