ചെങ്ങന്നൂർ: പ്രസിഡന്റിന്റെ രാജിയോടെ ബി.ജെ.പി.ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായ പാണ്ടനാട് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. ബി.ജെ.പി.യുടെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആശാ വി.നായർ പിന്നീട് മെമ്പർ സ്ഥാനവും രാജിവച്ചതോടെയാണ് ഏഴാം വാർഡായ വന്മഴി വെസ്റ്റിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. രാജിക്ക് ശേഷം പിന്നീട് നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയിൽ മൂന്നാം വാർഡംഗമായ എൽ.ഡി.എഫ് സ്വതന്ത്ര ജെയിൻ ജിനു ജേക്കബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അവിശ്വാസത്തിലൂടെ വൈസ് പ്രസിഡന്റിനെയും തുടർന്നു പ്രസിഡന്റിന്റെ രാജിയിലൂടെ ബി.ജെ.പി.ക്കു ഭരണവും നഷ്ടമായ പഞ്ചായത്താണ് പാണ്ടനാട്. അവിശ്വാസത്തിന് ശേഷം നടത്തിയ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടുനിന്നതോടെ നറുക്കെടുപ്പിൽ സി.പി.എമ്മിലെ മനോജ്കുമാർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. ഭരിച്ചിരുന്ന പഞ്ചായത്തിൽ 13 അംഗ ഭരണസമിതിയിൽ ബി.ജെ.പി.- 6, എൽ.ഡി.എഫ്.- 5, കോൺഗ്രസ്- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. ആശയുടെ രാജിയോടെ 12 അംഗ ഭരണസമിതിയിൽ ബി.ജെ.പി- 5, എൽ.ഡി.എഫ് -5, കോൺഗ്രസ് -2 എന്നിങ്ങനെയായി കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ ഇപ്പോൾ എൽ.ഡി.എഫിനാണ്. ഏഴാം വാർഡിലെ ഉപതിരഞ്ഞെടുപ്പിനായി മൂന്നു മുന്നണി സ്ഥാനാർത്ഥികളും പത്രിക സമർപ്പിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കഴിഞ്ഞ തവണ ഈ വാർഡിൽ മത്സരിച്ച ജോസ് വല്ല്യാനൂരും, എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മുൻ പ്രസിഡന്റ് ആശാ വി.നായരും, എൻ.ഡി.എ.സ്ഥാനാർത്ഥിയായി വി.ജി. മനോഹരനുമാണ് പത്രിക നൽകിയത്. ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.വിജയിച്ചാൽ അത് എം.എൽ.എ.യുടെ കൂടി രാഷ്ട്രീയ വിജയമായി വിലയിരുത്തും. മറുവശത്ത് ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിന്റെ പഞ്ചായത്ത് കൂടിയാണ് പാണ്ടനാട്.ബി.ജെ.പി.യും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. നിലവിൽ കോൺഗ്രസ് പിന്തുണയുള്ളതിനാൽ ഭരണമാറ്റത്തിന് സാദ്ധ്യതയില്ല. ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചാലും കോൺഗ്രസ് പിന്തുണയുണ്ടെങ്കിൽ സി.പി.എമ്മിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ബി.ജെ.പി.ക്കും, സി.പി.എമ്മിനും ശക്തമായ സ്വാധീനമുള്ള വാർഡാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |