12 കോടിയുടെ പദ്ധതി
2750 മീറ്റർ നീളം
7 മീറ്റർ വീതി
പമ്പ: കല്ലുകൾ പാകി നവീകരിച്ച പരമ്പരാഗത പാതയുടെ സമർപ്പണം വൃശ്ചികം ഒന്നിന് (നവം.17) നടക്കും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പാത തീർത്ഥാടകർക്ക് തുറന്നു കൊടുക്കും. കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പണി കഴിഞ്ഞ മാർച്ച് മാസത്തിലാണ് ആരംഭിച്ചത്. കർണാടകയിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച കല്ലുകളാണ് പരമ്പരാഗത പാതയിൽ പാകിയത്. ഇനി നൂറ് മീറ്റർ നിർമ്മാണ പ്രവർത്തനം ബാക്കിയുണ്ട്. തീർത്ഥാടനത്തിന് നട തുറക്കുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാകുമെന്ന് ദേവസ്വം ബോർഡ് പൊതുമരാമത്ത് വിഭാഗം പറഞ്ഞു.
പരമ്പരാഗത പാതിയിലൂടെയുള്ള തീർത്ഥാടകരുടെ മലകയറ്റം സുഗമമാക്കുന്നതിനാണ് കല്ലുകൾ പാകി നവീകരിച്ചത്. കുത്തനെയുള്ള കയറ്റവും വലിയ പടിക്കെട്ടുകളും നിറഞ്ഞതായിരുന്നു പാത. നീലിമല, അപ്പാച്ചിമേട് കയറ്റങ്ങൾ കഠിനമാണ്. കയറ്റത്തിന്റെ ചരിവും പടികളുടെ ഉയരവും കുറച്ചുകൊണ്ടാണ് ഇപ്പോൾ കല്ലുകൾ വിരിച്ചത്. തീർത്ഥാടകർക്ക് പടിച്ചു കയറാൻ കൈവരികൾ സ്ഥാപിച്ചു. കൂടാതെ, അടിയന്തര ആംബുലൻസുകൾ കയറിയിറങ്ങാൻ പ്രത്യേക വഴിയുമൊരുക്കി. പമ്പ മുതൽ ശരംകുത്തി വരെ 2750 മീറ്റർ നീളത്തിലും ഏഴ് മീറ്റർ വീതിയിലുമാണ് പാത നവീകരിച്ചത്. 12കോടിയാണ് നിർമ്മാണ ചെലവ്.
വഴുതില്ല, പൊള്ളില്ല
നേരത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കനത്ത മഴയെ തുടർന്ന് കല്ലുകൾ ഇളകി മാറിയിരുന്നു. ഇത് നിർമ്മാണത്തിലെ അശാസ്ത്രീയത മൂലമാണെന്ന് ആക്ഷേപമുയർന്നു. മഴക്കാലത്ത് കല്ലുകളിൽ ചവിട്ടുമ്പോൾ വഴുതുമെന്നും കടുത്ത ചൂടിൽ കാല് പൊളളുമെന്നും വിമർശനമുയർന്നു. എന്നാൽ, സിമന്റ് ചെയ്ത് ഉറപ്പിക്കാത്ത കല്ലുകളാണ് ഇളകിയതെന്ന് പൊതുമരാത്ത് അധികൃതർ പറഞ്ഞു. പരുക്കൻ പ്രതലമായതിനാൽ വഴുതില്ല. നേരത്തേയുണ്ടായിരുന്ന തരം കല്ലുകളാണ് പാകിയതെന്നും വലിയ ചൂട് നിൽക്കില്ലെന്നും അധികൃതർ പറയുന്നു.
'' നിർമ്മാണ പ്രവർത്തനങ്ങൾ 16ന് മുൻപ് തീരും. തീർത്ഥാടകരുടെ യാത്ര സുഗമമാകുന്ന തരത്തിലാണ് കല്ലുകൾ പാകിയത്.
പൊതുമരാമത്ത് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |