നഗരസഭാ ഫണ്ടിൽ നിന്ന് 30 ലക്ഷം ചെലവാക്കി
2 നിലകളിൽ 24 മുറികൾ
പത്തനംതിട്ട: ജനറൽ ആശുപത്രിയുടെ പേവാർഡ് മുറികളുടെ നവീകരണം പൂർത്തിയായി. ശബരിമല തീർത്ഥാടനം കൂടി കണക്കിലെടുത്താണ് നവീകരിച്ചത്.
ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുന്നു. സാധാരണക്കാരുടെ ആശ്രയമായിരുന്ന പേവാർഡിന്റെ പ്രവർത്തനം വർഷങ്ങളായി നിലച്ചിരുന്നു. പേവാർഡ് മുറികൾ ജനറൽ ആശുപത്രിയിൽ ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടായി. പത്തനംതിട്ട നഗരസഭാ ഫണ്ടിൽ നിന്ന് 30ലക്ഷം ചെലവാക്കിയാണ് പേ വാർഡ് നവീകരിച്ചത്. രണ്ട് നിലകളിലായി 24 മുറികളുണ്ട്. ചില മുറികൾ ഡീലക്‌സ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനമെടുക്കുമെന്ന് നഗരസഭാ ചെയർമാൻ അഡ്വ .ടി. സക്കീർ ഹുസൈൻ പറഞ്ഞു. ഇത്തരം മുറികളിൽ എയർകണ്ടീഷൻ, ടി.വി സൗകര്യങ്ങൾ ഉണ്ടാകും. എല്ലാ മുറികളിലും വാട്ടർ ഹീറ്റർ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. പേ വാർഡിന്റെ മുകൾ ഭാഗം ജിപ്‌സം സീലിംഗ് ചെയ്തു. സ്റ്റെയർകേസും കോമൺ ഏരിയയും പാനലിംഗ് ചെയ്തു. മുറികളുടെ വാടക പുനക്രമീകരിച്ചു കൊണ്ടുള്ള തീരുമാനം അടുത്ത എച്ച് എം സി യോഗത്തിൽ ഉണ്ടാവും. സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കാൻ കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്താൻ കഴിഞ്ഞ എച്ച് എം സി തീരുമാനമെടുത്തിട്ടുണ്ട്.
'' പത്തനംതിട്ടയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ജനറൽ ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ സംസ്ഥാന സർക്കാരിന് നഗരസഭ നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
അഡ്വ. ടി. സക്കീർ ഹുസൈൻ,
നഗരസഭാ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |