പത്തനംതിട്ട : ചെയ്ത പണിക്ക് കൂലി ലഭിക്കാതെ കഴിഞ്ഞ രണ്ടുമാസമായി ബുദ്ധിമുട്ടുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. ഒരു ദിവസം 331 രൂപയാണ് കൂലി. പണിചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിൽ കൂലി നൽകണമെന്നാണെങ്കിലും കഴിഞ്ഞ ഒക്ടോബർ മുതൽ കൂലി ലഭിക്കുന്നില്ല. ഈ വർഷം അനുവദിച്ച തുക തീർന്നതാണ് കാരണമെന്ന് അധികൃതർ പറയുന്നു. കേന്ദ്ര അനുമതി ലഭിച്ചാൽ മാത്രമേ പുതിയ ഫണ്ട് ലഭിക്കു. ഒരുമാസത്തിനകം ഫണ്ട് ശരിയാകുമെന്ന അധികൃതരുടെ വാക്കിൽ വിശ്വസിച്ച് കാത്തിരിക്കുകയാണ് തൊഴിലാളികൾ.
ജില്ലയിലാകെ 73,000 തൊഴിലാളികളുണ്ട്. ഇരുപത് ലക്ഷത്തോളം തൊഴിലാളികൾ കേരളത്തിൽ തൊഴിലുറപ്പ് ജോലി ചെയ്യുന്നു. ഇതിൽ തൊണ്ണൂറ്റി അഞ്ച് ശതമാനവും സ്ത്രീകളാണ്. ജോലിക്കായുള്ള സാധനസാമഗ്രികൾക്കടക്കം ശരാശരി 143 കോടി രൂപയാണ് ഒരു വർഷം തൊഴിലുറപ്പ് പദ്ധതിക്കായി ജില്ലയിൽ ചെലവാകുന്നത്. വേതനത്തിന് മാത്രമായി 112 കോടി രൂപ ജില്ലയിൽ ചെലവിടുന്നു. ഒരു വർഷം നൂറ് പണിയാണ് ഒരാൾ ചെയ്യേണ്ടത്. കാട് വെട്ടിതെളിക്കുക, കിണർ കുഴിക്കുക, കുളം കുഴിക്കുക തുടങ്ങി വീട് നിർമ്മാണം വരെ തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്യുന്നു.
" തൊഴിലുറപ്പ് ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് പേരുണ്ട്. തനിച്ച് ജീവിക്കുന്നവരും മക്കളെ പഠിപ്പിക്കുന്നവരുമടക്കം ഇക്കൂട്ടത്തിലുണ്ട്. മരുന്നും മറ്റ് അവശ്യ സാധനങ്ങളും വാങ്ങുന്നത് തൊഴിലുറപ്പ് കൂലിയെ ആശ്രയിച്ചാണ്.
ലീലാമ്മ രാജു
തൊഴിലുറപ്പ് തൊഴിലാളി
ജില്ലയിൽ
തൊഴിലാളികൾ : 73,000
ദിവസക്കൂലി : 331 രൂപ
ഒരു വർഷം വേതനത്തിന്
ചെലവിടുന്നത് : 112 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |