കോന്നി : ഇക്കോ ടൂറിസം സെന്ററിലുള്ള ജില്ലയുടെ പൈതൃക മ്യൂസിയം അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും പൊതുജനത്തിനായി തുറന്നുകൊടുക്കാനും കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. വനം, ടൂറിസം, വൈദ്യുതി മന്ത്രിമാർ കോന്നിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നടത്താൻ പോകുന്ന യോഗത്തിന്റെ മുന്നോടിയായി എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. മന്ത്രിമാരുടെ യോഗത്തിൽ സമർപ്പിക്കാനുള്ള വിവിധ പദ്ധതികൾ ഉദ്യോഗസ്ഥർ അടിയന്തരമായി തയ്യാറാക്കും.
ആനക്കൂട്ടിലെ പൈതൃക മ്യൂസിയം അനുയോജ്യമായ പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കുന്നതിന് ആർക്കിയോളജി - മ്യൂസിയം - വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. അവഗണന കാരണം പൈതൃക മ്യൂസിയം നശിക്കുന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. 2019 ലാണ് രണ്ടുകോടി രൂപ മുടക്കി കോന്നി ആനത്താവളം കേന്ദ്രമാക്കി പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ ജില്ലയിലെ മ്യൂസിയം കോന്നിയിൽ അനുവദിക്കുകയായിരുന്നു. ഇക്കോ ടൂറിസം സെന്ററിലെ വനംവകുപ്പിന്റെ മൂന്ന് കെട്ടിടങ്ങൾ ഇതിനായി വിട്ടുനൽകി. ഉദ്ഘാടനത്തിന് ശേഷം മ്യൂസിയം തുറക്കാനായില്ല. 2014 ൽ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗവുമായി ചേർന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് എട്ട് സംഘങ്ങളായി ജില്ലയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പരമ്പരാഗത കാർഷിക ഉപകരണങ്ങൾ, വിവിധ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, പഴയകാല ചികിത്സ ഉപകരണങ്ങൾ, ചരിത്ര രേഖകൾ എന്നിവ കണ്ടെത്തി ഇവിടെയെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |