പന്തളം : ശബരിമലയിൽ അയ്യപ്പന് ചാർത്താൻ കഴിഞ്ഞ 12ന് പന്തളത്തുനിന്ന് തിരുവാഭരണങ്ങളുമായി പുറപ്പെട്ട ഘോഷയാത്ര മകരവിളക്ക് ഉത്സവത്തിന് ശേഷം പന്തളത്തു തിരികെയെത്തി. ഇന്നലെ രാവിലെ എട്ടു മണിയോടെ പന്തളത്തെത്തിയ സംഘത്തെ വലിയ പാലത്തിലെത്തിയപ്പോൾ വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
നഗരസഭാദ്ധ്യക്ഷ സുശീലാസന്തോഷ്, കൗൺസിലർ പി.കെ.പുഷ്പലത എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയും ജയദേവന്റെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് സമിതിയും സ്വീകരിച്ചു.മണികണ്ഠനാല്ത്തറയിൽ അയ്യപ്പസേവാസംഘം സംസ്ഥാന പ്രസിഡന്റ് നരേന്ദ്രൻ നായർ , യോഗക്ഷേമസഭാ ജില്ലാ പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി എന്നിവരും സ്വീകരിച്ചു. മുട്ടാർ അയ്യപ്പക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് എം.ബി.ബിനുകുമാർ, സെക്രട്ടറി ജി. വാസുദേവൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ നായർ എന്നിവർ സ്വീകരണം നൽകി. അയ്യപ്പനഗർ റസിഡന്റ് അസോസിയേഷനും സ്വീകരണം ഒരുക്കിയിരുന്നു.
മേടക്കല്ലിലെത്തിയ സംഘത്തെ പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ.നാരായണ വർമ്മ, പാലസ് വെൽഫെയർ ട്രസ്റ്റിനു വേണ്ടി പ്രസിഡന്റ് കെ.സി.ഗിരീഷ് കുമാർ, സെക്രട്ടറി ദീപാവർമ്മ എന്നിവരും ദേവസ്വം ബോർഡും സ്വീകരിച്ചു. തുടർന്നു കൊട്ടാരം ഭാരവാഹികൾ തിരുവാഭരണങ്ങൾ പരിശോധിച്ച് ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിലേക്കു മാറ്റി.
ഘോഷയാത്രയ്ക്ക് ഉള്ളന്നൂർ കുളക്കരയിൽ പാർത്ഥസാരഥി സേവാസമിതി, മണ്ണടി പീടികയിൽ ഹൈന്ദവ സേവാ സമിതി, കാഞ്ഞിരമാല പടിയിൽ ശബരിമല അയ്യപ്പ സമാജം, പൈവഴി ജംഗ്ഷനിൽ ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രോപദേശക സമിതി, ബാലഗോകുലം, പാറ ജംഗ്ഷനിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, ഗുരുമന്ദിരത്തിനു മുമ്പിൽ സേവാസമിതി, എസ്.എൻ.ഡി.പി ശാഖ ഭാരവാഹികൾ എന്നിവരും സ്വീകരണം നല്കി. കുളനടയിൽ പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്, കുളനട ദേവീക്ഷേത്ര ഭരണ സമിതി, കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രോപദേശക സമിതി, പുഴയോരം റസിഡന്റ്‌സ് അസോസിയേഷൻ എന്നിവർ സ്വീകരിച്ചു.
ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ 22ന് വൈകിട്ടെത്തി അവിടെ വിശ്രമിച്ച ഘോഷയാത്രാ സംഘം ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അവിടെ നിന്ന് പുറപ്പെട്ടത്. മകവിളക്കിനു ശബരിമലയിൽ അയ്യപ്പനു ചാർത്താൻ ജനുവരി 12നാണ് തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് കൊണ്ടുപോയത്. ഇനി പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭഗവാന്റെ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും വിഷുവിനും തിരുവാഭരണങ്ങൾ ചാർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |