ചേർപ്പ് : ചിറയ്ക്കൽ കോട്ടത്ത് ബസ് ഡ്രൈവർ സഹറിന് (33) നേരെയുണ്ടായ സദാചാരക്കൊലയിൽ ഒരാൾ കൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ ചിറക്കൽ സ്വദേശി അനസാണ് പിടിയിലായത്. ഇതോടെ മുഖ്യപ്രതികളിൽ അഞ്ച് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമുൾപ്പെടെ എട്ട് പേർ അറസ്റ്റിലായി.
കേസിൽ അഞ്ച് പേർ കൂടി ഇനിയും പിടിയിലാകാനുണ്ട്. അക്രമണത്തിന് ശേഷം നാടു വിട്ട ചിറക്കൽ സ്വദേശി അനസ് ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെയായിരുന്നു അറസ്റ്റ്. പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതാണ് സഹായകരമായത്. അനസ് വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കേസ് അന്വേഷിക്കുന്ന ചേർപ്പ് പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഹരിദ്വാറിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിൽ നേരിട്ട് ബന്ധമുള്ള പ്രതികളായ ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെ ഉത്തരാഖണ്ഡിൽ നിന്നുമാണ് പിടിയിലായത്. അതേസമയം കേസിലെ അഞ്ച് പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. ചിറയ്ക്കൽ കോട്ടം നിവാസികളായ വിജിത്ത് , വിഷ്ണു, ഡിനോൺ , രാഹുൽ , അഭിലാഷ് , മൂർക്കനാട് സ്വദേശി ജിഞ്ചു എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |