തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണ സംഘത്തിൽ നിന്ന് തട്ടിയെടുത്ത 200 കോടിയിലേറെ രൂപ സൊസൈറ്റി ഭാരവാഹികൾ വസ്തുക്കൾ വാങ്ങിക്കൂട്ടാനും ഫ്ളാറ്റുകളും വില്ലകളും വാങ്ങാനും വിനിയോഗിച്ചതായി വിവരം. തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരും പ്രധാന പ്രതികളുമായ എ.ആർ. ഗോപിനാഥ്, എ.ആർ.രാജീവ് എന്നിവർ സ്വന്തം പേരിലും ബന്ധുക്കളുടെയും ബിനാമികളുടെയും പേരുകളിൽ വാങ്ങിക്കൂട്ടിയ വസ്തുവകകളുടെ സർവേ നമ്പരുൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിൽ അന്വേഷണ സംഘത്തിന് കൈമാറി.
ജില്ലയ്ക്കകത്തും പുറത്തുമായി പ്രധാന സ്ഥലങ്ങളിൽ ഇവർ വൻതോതിൽ ഭൂസ്വത്തുക്കൾ സമ്പാദിച്ചതിന്റെ തെളിവുകളാണ് കൈമാറിയത്. സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കാലയളവിലേതാണ് സമ്പാദ്യങ്ങൾ. കൊല്ലം ജില്ലയിൽ ഇവർ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയതിന്റെ തെളിവും പുറത്തായി. ഇതോടൊപ്പം സ്വകാര്യ ബാങ്കുകൾക്കും വ്യക്തികൾക്കും വൻതോതിൽ പണം കൈമാറിയിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
2019 ജൂൺ 1 മുതൽ 2020 ജൂൺ 16 വരെയുള്ള കാലയളവിലാണ് വെട്ടിപ്പ് നടത്തിയിരിക്കുന്നത്. വിശ്വാസവഞ്ചന,വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സെക്രട്ടറിയെയോ പ്രസിഡന്റിനെയോ ചോദ്യം ചെയ്യാനോ പണം തിരിമറി നടത്തിയതെങ്ങനെയെന്ന് കണ്ടെത്താനോ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |