തിരുവനന്തപുരം: കുണ്ടമൺകടവിൽ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന സംഘം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായി സൂചന. സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുണ്ടമൺകടവ് സ്വദേശികളായ കൃഷ്ണകുമാർ(43), ശ്രീകുമാർ(45), സതികുമാർ(38), രാജേഷ്(38) എന്നിവരുൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇവരെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യുകയാണെന്നും ഇവർ പ്രതികളാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2018 നവംബറിലായിരുന്നു സംഭവം. കാർപോർച്ചുൾപ്പെടെ ആശ്രമത്തിന്റെ മുൻവശവും അവിടെയുണ്ടായിരുന്ന നാല് വാഹനങ്ങളുമാണ് കത്തിച്ചാമ്പലായത്. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സന്ദീപാനന്ദഗിരി ആശ്രമത്തിലുണ്ടായിരുന്നെങ്കിലും സ്വാമി ഉൾപ്പെടെ ആശ്രമവാസികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തലസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയ സംഭവത്തിൽ നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞത്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽ സംഭവദിവസം ആശ്രമത്തിന് മുന്നിൽ 'ഷിബുസ്വാമിക്ക് ആദരാഞ്ജലികൾ ' എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് സംഘത്തിലുൾപ്പെട്ട കൃഷ്ണകുമാർ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതായാണ് വിവരം. റീത്ത് കെട്ടി നൽകിയത് പ്രകാശനാണെന്നും ഇയാൾ പറഞ്ഞു. എന്നാൽ പ്രകാശൻ 2022 ജനുവരി മൂന്നിന് തൂങ്ങിമരിച്ചതിനാൽ മൊഴിയിൽ എത്രമാത്രം വാസ്തവമുണ്ടെന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുമണിക്കൂർ മുമ്പാണ് സുഹൃത്തുക്കളായ പ്രതികൾ പ്രകാശിനെ കൂട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയ പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈംബ്രാഞ്ചിനോട് ആദ്യം വെളിപ്പെടുത്തിയത്. എന്നാൽ, കോടതിയിൽ ഇയാൾ മൊഴി തിരുത്തി. ആശ്രമം കത്തിച്ചതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു കോടതിയിൽ പറഞ്ഞത്. പ്രശാന്തിന്റെ മൊഴിമാറ്റം ക്രൈംബ്രാഞ്ചിലും ആശയക്കുഴപ്പത്തിനിടയാക്കിയെങ്കിലും മറ്റ് തെളിവുകൾ പ്രതികൾക്കെതിരായതോടെ ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുറുകുന്നത്.
സംഭവദിവസം അക്രമിസംഘം രണ്ട് ബൈക്കുകളിൽ ആശ്രമം ലക്ഷ്യമാക്കി വരുന്നതുൾപ്പെടെയുള്ള സി.സി ടി.വി ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അക്രമത്തിനുപയോഗിച്ച രണ്ട് ബൈക്കുകൾ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നതിനൊപ്പം സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും വെളിപ്പെടേണ്ടതുണ്ട്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നതിന് ഇവരെ പ്രേരിപ്പിച്ചതും വിരോധ കാരണവും കണ്ടെത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |