കുട്ടനാട്ടിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച; തിരുവനന്തപുരം സ്വദേശി പിടിയിൽ
ആലപ്പുഴ: കുട്ടനാട് മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കവർച്ചാസംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അഖിലാണ് രാമങ്കരി പൊലീസിന്റെ പിടിയിലായത്. കവർച്ച ആസൂത്രണം ചെയ്ത തിരുവനന്തപുരം ആറാലുമൂട് തുടിക്കോട്ടുകോണം മേലേപുത്തൻവീട്ടിൽ ദീപയുടെ മകനാണ് അഖിൽ (22). തിരുവനന്തപുരത്തു നിന്നാണ് രാമങ്കരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മാമ്പുഴക്കരി വേലിക്കെട്ടിൽ കൃഷ്ണമ്മയാണ് (63) കവർച്ചയ്ക്കിരയായത്. മൂന്നര പവൻ സ്വർണം, 36,000 രൂപ, ഓട്ടുപാത്രങ്ങൾ, എ.ടി.എം കാർഡ് എന്നിവയാണ് കവർന്നത്. കൃഷ്ണമ്മയുടെ പരിചയക്കാരിയായ ദീപയാണ് വീട്ടമ്മയുടെ കൂടെ താമസിച്ച് മകനും മകളും കുടുംബ സുഹൃത്തും അടക്കമുള്ള കവർച്ച സംഘത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഘത്തിലുണ്ടായിരുന്ന ബാലരാമപുരം സ്വദേശി രാജേഷിനെ (36) നേരത്തെ പിടികൂടിയിരുന്നു. ദീപ, മകൾ അഖില എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.