കോടതി ഉത്തരവ് ലംഘിച്ച് കോർപറേഷൻ, പാളയം മാർക്കറ്റ് പൊളിക്കലിനെ ചൊല്ലി ഏറ്റുമുട്ടൽ
മത്സ്യഷെഡിന്റെ ഒരുഭാഗം പൊളിച്ചു
കോർപറേഷൻ സെക്രട്ടറിക്കെതിരെ വ്യാപാരികൾ
തിരുവനന്തപുരം: പാളയം മാർക്കറ്റ് പൊളിക്കുന്നതിന് ഹൈക്കോടതി വിലക്ക് നിലനിൽക്കേ,രാത്രിയിൽ കോർപറേഷൻ അധികൃതർ മത്സ്യമാർക്കറ്റ് പൊളിക്കാൻ ശ്രമിച്ചതിനെ ചൊല്ലി കലഹം.മത്സ്യഷെഡിന്റെ ഒരുഭാഗം പൊളിക്കാൻ തുടങ്ങിയത് കച്ചവടക്കാരുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവച്ചു.ഇന്നലെ രാവിലെ കച്ചവടക്കാരെത്തിയപ്പോഴാണ് ഷെഡിന്റെ തൂൺ ഇളക്കി ഒരു ഭാഗം തകർന്നുകിടക്കുന്നതായി കണ്ടത്.
പുനഃനിർമ്മാണത്തിന് വേണ്ടിയുള്ള മാർക്കറ്റ് പൊളിക്കൽ ഇന്നുവരെയാണ് ഹൈക്കോടതി വിലക്കിയത്. അതിനിടയിൽ മത്സ്യഷെഡ് പൊളിച്ചത് കോർപറേഷൻ സെക്രട്ടറിയുടെ ധാർഷ്ട്യമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ആരോപിച്ചു.
മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സെക്രട്ടറി സ്വീകരിക്കുന്ന സമീപനമാണ് തടസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പുനർനിർമ്മാണത്തിന് മാർക്കറ്റ് പൊളിക്കുമ്പോൾ പകരമായി കച്ചവടക്കാർക്ക് അനുവദിച്ച സ്ഥലം കച്ചവടക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിനാൽ പകരം സ്ഥലം കണ്ടെത്തി നൽകിയശേഷം പൊളിക്കൽ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികൾ കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് പൊളിക്കാൻ നിർദ്ദേശം നൽകിയ കോർപറേഷൻ സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി,മേയർ,സെക്രട്ടറി,ചീഫ് സെക്രട്ടറി എന്നിവർക്ക് പാളയം കണ്ണിമേറാ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജൻ പി.നായർ,സെക്രട്ടറി ജെ.റജാസ്,ട്രഷറർ എസ്.ഷഹാബുദീൻ എന്നിവർ പരാതി നൽകി.