
കിളിമാനൂർ: ക്രിസ്മസ്-പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങൾ. കണ്ണിനും മനസിനും കുളിർമയേകി കടലുകാണിപ്പാറ,മീൻമുട്ടി,കിളിമാനൂർ കൊട്ടാരം,രവി വർമ്മ സാംസ്കാരിക നിലയം, ജഢായു എർത്ത് സെന്റർ,വെള്ളാണിക്കൽ പാറ,തമ്പുരാൻ തമ്പുരാട്ടിപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങൾ പ്രാദേശീകമായി വിനോദ സഞ്ചാരികൾ എത്തുന്ന പ്രധാന ഇടങ്ങളാണ്. സ്വയം സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയെ തൊട്ടറിഞ്ഞ് ഇത്രയും മനോഹരമായ കാഴ്ചകൾ മറ്റെങ്ങുമുണ്ടാവില്ല. മലയോരത്ത് കിനിഞ്ഞിറങ്ങുന്ന മൂടൽ മഞ്ഞ് പ്രകൃതിയുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുകയാണ്.
കടലുകാണി പാറ:- സംസ്ഥാന പാതയിൽ കാരേറ്റ് നിന്ന് 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപം സ്ഥിതി ചെയ്യുന്നു. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ. ഇവിടെ പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഗുഹാക്ഷേത്രവുമുണ്ട്.
മീൻമുട്ടി:- സംസ്ഥാന പാതയിൽ നിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കുമ്മിൾ,പഴയകുന്നുമ്മൽ പഞ്ചായത്തുകൾക്ക് അതിരുകളിൽ ഇരുന്നൂടി എന്ന ഗ്രാമത്തിലാണ് മീൻമുട്ടി. പാറക്കെടുകൾക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന മനോഹര ദൃശ്യം. വെള്ളച്ചാട്ടത്തിന് താഴെ മീനുകൾ പാറകളിൽ മുട്ടിയുരുമ്മി നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാം.
കിളിമാനൂർ കൊട്ടാരം, രവി വർമ്മ സാംസ്കാരിക നിലയം: വിശ്വ ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം തേടിയും അദ്ദേഹത്തെ അറിയാനും ചിത്രങ്ങൾ കാണാനും നിരവധി പേരാണ് എത്തിയിരുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓർമ്മകളും നിലനിറുത്തുന്ന സാംസ്കാരിക നിലയവും ഇവിടുണ്ട്.
ജഢായു എർത്ത് സെന്റർ: തിരുവനന്തപുരം -കൊല്ലം ജില്ലാതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്നും 750 അടി ഉയരത്തിലും 250 അടി നീളത്തിലും 200 അടി വീതിയിലും ആയിരം കോടി ചെലവിൽ നൂറു ഏക്കറിൽ പുരാണവും ഐതിഹ്യവും സാഹസിക വിനോദവും ഹെൽത്ത് ടൂറിസവും പിൽഗ്രിം ടൂറിസവുമൊക്കെയായി സംസ്ഥാനത്ത് ആരംഭിച്ച ആദ്യ ഹെലികോപ്ടർ ടൂറിസം പദ്ധതി.
വെള്ളാണിക്കൽ പാറ: വെഞ്ഞാറമൂട് മാണിക്കൽ പോത്തൻകോട് പഞ്ചായത്തുകളിലായി കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന വെള്ളാണിക്കൽ പാറയ്ക്ക് ഏറെ ഐതിഹ്യങ്ങളുണ്ട്. സമീപത്തായി നിലവിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ക്ഷേത്രം ഗോത്രവർഗ്ഗക്കാർ ആരാധന നടത്തുന്ന കേരളത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടെനിന്ന് വേങ്കമല ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ഗുഹ പാതയും ഇവിടെയുണ്ട്.
തമ്പുരാൻ തമ്പുരാട്ടിപ്പാറ: അല്പം ട്രക്കിംഗും ആയാസകരമായ നടത്തവും ഇഷ്ടപ്പെടുന്നവർക്ക് തമ്പുരാൻ പാറയിലേക്ക് പോകാം. ചെങ്കുത്തായ കുന്ന് കടന്ന്, 200 ഓളം പടികൾ കയറി ചെല്ലുമ്പോൾ കാഴ്ചയുടെ സ്വർഗ്ഗം തന്നെയുണ്ട്. തിരുമുറ്റംപാറ മുത്തിപ്പാറ എന്നീ അംഗരക്ഷകന്മാരെയും തമ്പുരാട്ടി പാറയും കടന്നുവേണം തമ്പുരാൻ പാറയിലെത്താൻ. പാറയുടെ മുകളിലായി ശിവക്ഷേത്രവും അതിനു മുകളിലായി ഇരുപതടിയോളം ഉയരമുള്ള ഗണപതി വിഗ്രഹവും സ്ഥിതി ചെയ്യുന്നു. പാറയ്ക്ക് മുകളിൽ എത്തിയാൽ മഞ്ഞും കാറ്റും നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ നോക്കിയാൽ തിരുവനന്തപുരം, കഴക്കൂട്ടം നഗരങ്ങളും കടലും കാണാൻ സാധിക്കും.
ഫോട്ടോ: മീൻമുട്ടി, കടലു കാണിപ്പാറ, വെള്ളാണിക്കൽപ്പാറ, ജഡായു എർത്ത് സെന്റർ , കിളിമാനൂർ കൊട്ടാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |