SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

കാടിറങ്ങി വന്യമൃഗങ്ങൾ: കൃഷി വിട്ട് കർഷകർ

Increase Font Size Decrease Font Size Print Page

വെള്ളറട: ചൂട് കടുത്തതോടെ വന്യജീവികളുടെ ശല്യം വർദ്ധിച്ചു.കർഷകർക്ക് കൃഷിചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്.അന്നന്നുള്ള ജീവിത ചെലവുകൾക്ക് വഴി കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കർഷകർ. വെള്ളറട,അമ്പൂരി,കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ പന്നിമല,തേക്കുപാറ,കുട്ടമല,കണ്ടംതിട്ട,പാമ്പരംകാവ്,പുറുത്തിപ്പാറ,വാഴിച്ചൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരെയാണ് ഏറ്റവും കൂടുതൽ രൂക്ഷമായി പ്രശ്നം ബാധിക്കുന്നത്.

ഭക്ഷ്യധാന്യങ്ങളൊന്നും കൃഷിചെയ്യാൻ കഴിയാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞു.നിവേദനങ്ങൾ നിരവധി നൽകി. തിരഞ്ഞെടുപ്പിൽ മാത്രമാണ് കർഷകരുടെ പ്രശ്നങ്ങൾ ചർച്ചയാകുന്നതും വാഗ്ദാനങ്ങളുമായി വിവിധ രാഷ്ടീയ പാർട്ടികൾ എത്തുന്നതും.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകരുടെ കാര്യം എല്ലാവരും മറക്കുകയാണെന്ന് മലയോര കർഷകർ പറയുന്നു.ഹെക്ടർ കണക്ക് സ്ഥലങ്ങളാണ് കൃഷിയിറക്കാനാകാതെ തരിശായികിടക്കുന്നത്.

വ്യാപകമായ കൃഷിനാശം

മരച്ചീനി(കപ്പ),​വാഴ,ചേമ്പ്,ചേന,മറ്റു നാണ്യവിളകൾ ഒന്നുംതന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല.കാട്ടിൽ നിന്നും കൂട്ടമായെത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്. മാവും പുളിയും പ്ളാവും കായ്ച്ച് തുടങ്ങിയതോടുകൂടി വാനരന്മാർ വ്യാപകമായി അവ നശിപ്പിച്ച് കളയുകയാണ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ചിട്ട ശേഷമാണ് പോകുന്നത്.

നാളികേര കർഷകരും പ്രതിസന്ധിയിൽ

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകൻ അന്യസംസ്ഥാനത്തെ നാളികേരത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.കാരണം തെങ്ങുകളിൽ വെള്ളയ്ക്ക കായ്ക്കുമ്പോൾ തന്നെ വാനരന്മാർ കൂട്ടമായെത്തി അവ താഴേയ്ക്ക് എറിയുകയാണ്.ഒരു കാലത്ത് എല്ലാ നാണ്യവിളകളും സുലഭമായി കൃഷിചെയ്ത് ആദായം ലഭിച്ചിരുന്നതിനാൽ കർഷകർക്ക് ബുദ്ധിമുട്ടില്ലാതെ ജീവിച്ചുപോകാൻ കഴിയുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വിഭിന്നമാണ്.

കർഷകർ പറയുന്നു

വനാതിർത്തി കഴിഞ്ഞെത്തുന്ന വന്യജീവികളെ തടയുന്നതിനുള്ള മാർഗങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം.അല്ലാത്തപക്ഷം മലയോരത്ത് ഇനി കൃഷിക്കാർ കൃഷിചെയ്യാൻ താല്പര്യം കാണിക്കില്ല. റബർ കൃഷിയെ ആശ്രയിക്കാമെന്ന് വിചാരിച്ചാൽ കൃഷിക്ക് മുടക്കുമുതൽ പോലും തിരികെ ലഭിക്കാത്ത സാഹചര്യവും കർഷകനെ ആശങ്കയിലാക്കുന്നു.

പ്രതികരണം

മലയോരത്തെ കർഷകരെ സഹായിക്കാൻ സർക്കാർ അടിയന്തര പദ്ധതികൾ നടപ്പിലാക്കണം. അത് കർഷകരെ സംരക്ഷിക്കുന്നതിനുവേണ്ടിയാകണം. വാനരൻമാരെ പിടികൂടാൻ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടികൾ സ്വീകരിക്കണം.

ഒരു കൂട്ടം കർഷകർ

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY