
ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിൽ പഴയ രേണു കല്യാണമണ്ഡപത്തിന് സമീപം വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടൽ തുടർസംഭവമാകുന്നു. ഒരു വർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഒരേ സ്ഥലത്ത് വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ പൊട്ടിയൊഴുകുന്നത്. 100 മീറ്റർ പരിധിയിൽ ആഴ്ചകൾക്കിടെ രണ്ടുമൂന്ന് സ്ഥലങ്ങളിൽ പൈപ്പ്ലൈനിൽ വിള്ളൽ സംഭവിക്കുന്നുണ്ട്. രണ്ട് ദിവസമായി പൈപ്പ്ലൈനിൽ അറ്റകുറ്റപണികൾ നടന്നുവരുന്നുണ്ടെങ്കിലും വാഹനഗതാഗത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. താരതമ്യേന വീതികുറഞ്ഞ റോഡിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ മിനിട്ടുകളോളം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. വലിയ പൈപ്പുകൾ സ്ഥാപിച്ചതിനാൽ പ്രഷർ കൂടുതൽ കാരണം പൊട്ടുന്നെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നൽകുന്ന വിശദീകരണം.
പഴക്കംചെന്ന പൈപ്പുകൾ
മിക്കയിടങ്ങളിലും കാലപ്പഴക്കം ചെന്ന ജി.ഐ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പുതിയ ഹോം കണക്ഷൻ കൊടുക്കുന്ന വീടുകളിലാണ് കുറ്റമറ്റരീതിയിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത്. അമ്പത് വർഷം പഴക്കമുള്ള പൈപ്പുകളാണ് മിക്ക പഞ്ചായത്ത് വാർഡുകളിലും സ്ഥാപിച്ചിരിക്കുന്നത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പുതിയ വാൽവുകൾ കണക്ട് ചെയ്ത് കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും പൈപ്പുകൾക്ക് ഗുണനിലവാരമില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഭാരുമള്ള വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുമ്പോഴും പൈപ്പ് ലൈനിൽ അനുഭവപ്പെടുന്ന കുടിവെള്ള തോതിന്റെ വർദ്ധന കാരണവും പൈപ്പ്ലൈൻ പൊട്ടിയൊഴുകാറുണ്ട്.
കാലപ്പഴക്കം ചെന്ന ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.
വെള്ളക്കരത്തിന്റെ വർദ്ധനവും വെല്ലുവിളിയാണ്. സമയബന്ധിതമായി വെള്ളക്കരത്തിന്റെ ബില്ലുകൾ പോലും വീടുകളിലെത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |