SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

മകരച്ചൂടിൽ പൊൻമുടി വരണ്ടുണങ്ങുന്നു ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവ്

Increase Font Size Decrease Font Size Print Page

വിതുര: മകരച്ചൂടിൽ വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയായ പൊൻമുടി വരണ്ടുണങ്ങുന്നു. സാധാരണ ഫെബ്രുവരി മാസത്തിൽ പൊൻമുടിയും പരിസരവും മകരമഞ്ഞിൽ മുങ്ങുകയാണ് പതിവ്. എന്നാൽ ഇക്കുറി കടുത്ത വേനൽ ചൂടാണ് അനുഭവപ്പെടുന്നത്. പൊൻമുടിയിലെ പുൽമേടുകൾ മുഴുവൻ ഉണങ്ങി നശിച്ചു. കാട്ടുതീ ഭീഷണിയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞവർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൊൻമുടിയിൽ മഴയും, മൂടൽമഞ്ഞ് വീഴ്ചയുമുണ്ടായിരുന്നു. മഞ്ഞുവീഴ്ച കല്ലാർ കടന്ന് വിതുര വരെ വ്യാപിച്ചിരുന്നു. മാത്രമല്ല മഴയും, മണ്ണിടിച്ചിലും മൂലം പൊൻമുടി അടച്ചിടേണ്ട അവസ്ഥയും സംജാതമായിരുന്നു.

ജലക്ഷാമം രൂക്ഷം

കത്തുന്ന ചൂട് മൂലം പൊൻമുടിയിലേയും, പരിസരപ്രദേശങ്ങളിലേയും നീരുറവകളും, നീർച്ചാലുകളും വറ്റിവരണ്ടു കഴിഞ്ഞു. വനത്തിലെ കുളങ്ങളിലെ വെള്ളവും കുറഞ്ഞു. കിണറുകളും വറ്റിത്തുടങ്ങി. പൊൻമുടി മേഖലയിൽ ജലക്ഷാമവും അനുഭവപ്പെടുകയാണ്. സഞ്ചാരികൾ കൈയിൽ കുപ്പിവെള്ളം കരുതിയില്ലെങ്കിൽ ബുദ്ധിമുട്ടും. മഴ വൈകിയാൽ കുടിനീരിനായി പരക്കം പായേണ്ട അവസ്ഥയും സംജാതമാകും.

സഞ്ചാരികളുടെ എണ്ണം കുറയുന്നു

ചൂട് കൂടിയതോടെ പൊൻമുടിയിൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഇപ്പോൾ അവധി ദിവസങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ടൂറിസ്റ്റുകളെത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾ ചൂടേറ്റ് വലയുകയാണ്. കയറി നിൽക്കാൻ ഒരു വെയിറ്റിംഗ് ഷെഡ് പോലുമില്ല. ചൂട് കാരണം സഞ്ചാരികൾ വളരെ പെട്ടെന്ന് പൊൻമുടി മലയിറങ്ങുന്ന അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വനം വകുപ്പിന് പാസ് ഇനത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വരുമാനനം ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തിരിച്ചടിയായി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY