
നെയ്യാറ്റിൻകര: നിശബ്ദ പ്രചാരണം കഴിഞ്ഞാൽ പിറ്റേന്ന് നടക്കുന്ന വോട്ടെടുപ്പിലൂടെ നെയ്യാറ്റിൻകര ആര് വാഴുമെന്ന് കാത്തിരിക്കുകയാണ് മൂന്ന് മുന്നണികളും. 3മുന്നണികളുടേയും സ്ഥാനാർത്ഥികൾ വിജയ പ്രതീക്ഷയിലാണ്. ഭൂരിപക്ഷത്തോടെ തങ്ങൾ വിജയിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ശക്തനും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലനും കണക്കുകൾ നിരത്തി പറയുന്നു. വിജയിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ടെന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻനായരുടെ വിലയിരുത്തൽ. അടിയൊഴുക്കുകൾ അത്ഭുതം സൃഷ്ടിച്ചാൽ കണക്കുകൾ തെറ്റും. കോൺഗ്രസിലെയും സി.പി.എംലേയും സ്ഥാനാർത്ഥികൾ ഒരേ മതജാതി വിഭാഗമായതിനാൽ മറ്റ് സമുദായ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടാൽ അത് ബി.ജെ.പിക്ക് ഗുണം ചെയ്തേക്കാം. വീടുകൾ കയറിയിറങ്ങി സ്ലിപ്പ് വിതരണം പൂർത്തിയാക്കി. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപ്തി പ്രഖ്യാപനമായ കൊട്ടിക്കലാശം നെയ്യാറ്റിൻകര മുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവമായതിനാൽ, പകരം നെല്ലിമൂട്ടിലാണ് പ്രവർത്തകർ എത്തിച്ചേർന്നത്.
ഇന്നലെ രാവിലെ പൊഴിയൂർ മുതൽ മാമ്പഴക്കര വരെ എൻ.ശക്തന്റെ റോഡ് ഷോ നടന്നു. ഛത്തീസ്ഗഡ് എം.എൽ.എ രാഘവേന്ദ്രകുമാർസിംഗും സിനിമാതാരം പ്രിയങ്കാനായരും പങ്കെടുത്തു. ശശിതരൂർ എം.പിയും ചാണ്ടി ഉമ്മൻ എം.എൽ.എയുമാണ് കഴിഞ്ഞ ദിവസത്തെ റോഡ് ഷോയിൽ പങ്കെടുത്തത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ആൻസലൻ തിങ്കളാഴ്ച തന്നെ മാമ്പഴക്കര മുതൽ മാവിളക്കടവ് വരെ റോഡ് ഷോ നടത്തി. ഇന്നലെ വീടുവീടാന്തരം കയറിയുള്ള പ്രചാരണമായിരുന്നു കെ.ആൻസലന്റേത്. എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻനായർ പ്രാചരണത്തിന്റെ അവസാനലാപ്പിലെത്തിയപ്പോൾ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ,നെയ്യാറ്റിൻകര ഠൗൺ മുസ്ലീം ജമാ അത്ത്,വഴുതൂർ തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.വോട്ടഭ്യർത്ഥിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ് നെയ്യാറ്റിൻകരയിൽ എത്തിച്ചേർന്നിരുന്നു. കേരള കാമരാജ് കോൺഗ്രസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനും ഒപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |