വിൻസന്റിനെ 'കൈ' പിടിച്ചുയർത്തി തീരദേശം

Thursday 07 May 2026 1:28 AM IST

വിഴിഞ്ഞം : കോവളം മണ്ഡലത്തിൽ എം.വിൻസെന്റിനെ 'കൈ' പിടിച്ചുയർത്തിയത് വിഴിഞ്ഞം തീരദേശമാണ്.ഏഴു പഞ്ചായത്തുകളും നഗരസഭയുടെ നാലു വാർഡുകളും അടങ്ങുന്ന മണ്ഡലത്തിൽ എല്ലായിടത്തും വിൻസെന്റ് ലീഡ് നേടി.കഴിഞ്ഞ തവണ പിന്നിൽ പോയ കല്ലിയൂർ പഞ്ചായത്തിലും വ്യക്തമായി ലീഡ് നേടി.വിൻസന്റിന് 7153 വോട്ടിന്റെ ലീഡാണ് വിഴിഞ്ഞത്തു നിന്നുലഭിച്ചത്.കരുംകുളം ഗ്രാമപഞ്ചായത്തിൻ നിന്നും 4714 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണ 900വോട്ടിനു താഴെയാണ് ഇവിടെ നിന്നും നേടാനായത്. കോട്ടുകാൽ പഞ്ചായത്തിൽ നിന്നും 4103 വോട്ടുകൾ ലഭിച്ചു.കഴിഞ്ഞ തവണ 2700വോട്ടാണ് ലഭിച്ചത്. ബാലരാമപുരത്ത് 4049 വോട്ടുകൾ ലഭിച്ചു കഴിഞ്ഞ തവണ 2700 ൽ താഴെയായിരുന്നു കിട്ടിയത്.കാഞ്ഞിരംകുളം പഞ്ചായത്തിൽ നിന്ന് 3767 വോട്ടുകൾ ലഭിച്ചു കഴിഞ്ഞ തവണ 1200ൽ താഴെയായിരുന്നു. കഴിഞ്ഞ തവണ 400 ഓളം ലഭിച്ച കല്ലിയൂർ പഞ്ചായത്തിൽ ഇത്തവണ 2092 വോട്ടുകൾ ലഭിച്ചു. കോവളം നിയോജക മണ്ഡലത്തിൽ ആകെയുള്ള 269ബൂത്തുകളിൽ 25 ബൂത്തുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ഇക്കുറി രണ്ടക്കം തികയ്ക്കാനായില്ല.പൂവാറിലെ ഒരു ബൂത്തിൽ നിന്നും ഒരു വോട്ടുപോലും ലഭിച്ചില്ല. അതേസമയം കല്ലിയൂർ പഞ്ചായത്തിലെ വെള്ളായണി മണ്ഡലത്തിൽ 4050 വോട്ടുകൾ എൻ.ഡി.എ സ്ഥാനാർത്ഥി നേടി ഒന്നാമതെത്തി. ഈ മണ്ഡലത്തിൽ വിൻസന്റ് രണ്ടാം സ്ഥാനത്തെത്തിയതൊഴിച്ചാൽ മറ്റെല്ലായിടത്തും വ്യക്തമായ ലീഡ് നേടി.26 ബൂത്തുകളിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 100ൽ താഴെ വോട്ടുകൾ മാത്രമാണ് നേടാനായത്.