തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലു മാൾ തുറന്നു നൽകിയപ്പോൾ ആവേശത്തോടെ ജനം ഒഴുകിയെത്തി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത ആക്കുളത്തെ മാളിലേക്ക് ഇന്നലെ രാവിലെ 9നാണ് ജനങ്ങളെ പ്രവേശിപ്പിച്ചുതുടങ്ങിയത്. മാളിലെ മുഖ്യ ആകർഷണമായ ഹൈപ്പർ മാർക്കറ്റിൽ ആദ്യദിനം തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗ്രോസറി, പഴം, പച്ചക്കറികൾ, വൈവിദ്ധ്യമാർന്ന വിവിധ ഉത്പന്നങ്ങൾ, ബേക്കറി, ഓർഗാനിക് ഫുഡ്, ഭക്ഷണ വിഭവങ്ങളും ഹെൽത്ത് കെയർ വിഭാഗങ്ങളിലായി വ്യത്യസ്‌തവും വിശാലവുമായ ശേഖരമാണ് ഹൈപ്പർമാർക്കറ്റിലുള്ളത്.
ലുലു സെലിബ്രേറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് തുടങ്ങിയ ഷോപ്പുകളിലും വൻ തിരക്കായിരുന്നു. ഫൺട്യൂറ എന്ന ഭീമൻ എന്റർടെയ്ൻമെന്റ് സോൺ ആദ്യം ദിനം തന്നെ കുട്ടികൾ ഏറ്റെടുത്തു. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മാളിൽ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈനിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരേസമയം 2500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഫുഡ് കോർട്ടടക്കം ഷോപ്പിംഗും വിനോദവും എല്ലാം ആസ്വദിക്കാനായതോടെ ആദ്യദിനം രാത്രി വൈകുംവരെ ലുലു മാളിൽ വൻതിരക്കായിരുന്നു. ആദ്യ രണ്ട് മാസത്തേക്ക് പാർക്കിംഗ് സൗജന്യമാണ്.
ആഗോള ഫാഷൻ ബ്രാൻഡായ
യൊയോസോയെത്തി
അന്താരാഷ്ട്ര ഫാസ്റ്റ് ഫാഷൻ, ലീഷർ ബ്രാൻഡായ യൊയോസോ കേരളത്തിൽ ആദ്യമായി തിരുവനന്തപുരം ലുലു മാളിൽ തങ്ങളുടെ ഔട്ട്‌ലെറ്റ് തുറന്നു. ഇന്ത്യയിലെ ഏഴാമത്തെ ഔട്ട്‌ലെറ്റാണിത്. ഗൃഹാലങ്കാര വസ്‌തുക്കൾ, ഡിജിറ്റൽ അക്‌സസറികൾ, സ്റ്റേഷണറി, ഗിഫ്റ്റ്, ഫാഷൻ അക്‌സസറികൾ തുടങ്ങി വൈവിദ്ധ്യമാർന്ന ഡിസൈനുകളിലുള്ള ഉത്പന്നങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. അബുദാബി ആസ്ഥാനമായ പ്രമുഖ ഫുഡ് ആൻഡ് ബിവറേജസ് ഗ്രൂപ്പായ ടേബിൾസാണ് യൊയോസോ അവതരിപ്പിച്ചത്. ഉപഭോക്താക്കൾക്ക് സംതൃപ്തി നൽകുന്ന ഉത്പന്നങ്ങൾ ഒരു കുടക്കീഴിലുള്ള കേന്ദ്രമാകുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് യൊയോസോ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |