പൂവാർ: ഒരിക്കലും വറ്റാത്ത പൂവാറിന്റെ ശുദ്ധജല സ്രോതസയിരുന്ന ചികിരിയാർ ഇന്ന് നാശത്തിന്റെ ശരശയ്യയിലാണ്. കൈയേറ്റവും മാലിന്യനിക്ഷേപവും കൊണ്ടാണ് ചകിരിയാർ നാശത്തിന്റെ വക്കിലായതെന്ന് നാട്ടുകാർ പറയുന്നു. നെയ്യാറിന്റെ സംഗമ ബിന്ദുവായ പൊഴിക്കരയിലെ ബ്രേക്ക് വാട്ടർ മുതൽ അരുമാനൂർ താമരക്കുളം വരെ നീളുന്നതും അനേകം കൈതോടുകൾ വന്നു ചേരുന്നതുമാണ് ചകിരിയാർ. ചിരിത്രപ്രസിദ്ധമായ എ.വി.എം കനാൽ പൂവാറിലെത്തി നെയ്യാറുമായി സംഗമിച്ചിരുന്നത് ചകിരിയാറി തഴുകിയാണ്. പൂവാറും സമീപ പ്രദേശങ്ങളും കൃഷിയിലും വ്യവസായത്തിലും വ്യാപാരത്തിലും മുന്നേറാൻ കാരണമായതിന് ചകിരിയാർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ തീരത്തെ മത്സ്യത്തൊഴിലാളികളടക്കം കുടിക്കുന്നതിനും കുളിക്കുന്നതിനും ചകിരിയാറിനെ ആശ്രയിച്ചിരുന്നു. പൂവാർ പട്ടണത്തിൽ നിന്നും ജലഗതാഗതം ആരംഭിച്ചിരുന്നതും ചകിരിയാറിൽ നിന്നുമാണ്. എന്നാൽ ചകിരിയാറിന്റെ ഭാഗമെല്ലാം ഇന്ന് കൈയേറ്റക്കാരുടെ കൈകളിലാണെന്നാണ് നാട്ടുകാർ പറയുന്നത്. 50 മീറ്ററോളം വീതിയുണ്ടായിരുന്ന ചകിരിയാർ ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ലെന്നും നാട്ടുകാർ പറയുന്നു. ചകിരിയാറിന്റെ ഭാഗമായിരുന്ന കൈത്തോടുകൾ പലതും മണ്ണിട്ട് മൂടപ്പെട്ടു. അവിടങ്ങളിൽ നീരൊഴുക്ക് പൂർണമായും നിന്നു. അവശേഷിക്കുന്നിടങ്ങളെല്ലാം അഴുക്കുചാലായി മാത്രം കാണാനാകും. ഇന്നാരും കുടിക്കാനോ കുളിക്കാനോ ചകിരിയാറിലെ വെള്ളം ഉപയോഗിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം വലിച്ചെറിയുന്നത് ഇവിടേക്കാണ്. പൂവാർ ബസ്റ്റാൻഡിലെ മാലിന്യം പോലും ചകിരിയാറിലേക്ക് ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഇതുകൂടാതെ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ലോറിയിലും മറ്റും മാലിന്യങ്ങൾ കൊണ്ടു തള്ളുന്നതും പതിവായിരിക്കുന്നു.
ചരിത്ര രേഖകളിലും
നൂറ്റാണ്ടുകൾക്ക് മുമ്പത്തെ 'പോക്കു മൂസാപുരം ' എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ. വിദേശ രാജ്യങ്ങളുമായി പോലും വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന് അക്കാലത്ത് കഴിഞ്ഞിരുന്നതായി ചരിത്ര രേഖകകിൽ സൂചിപ്പിക്കുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മയാണ് അയൽ നാടുകളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിന് എ.വി.എം കനാൽ സ്ഥാപിച്ചത്. അതോടെ പൂവാർ വ്യാവസായിക പട്ടണമായി ഉയർന്നു. കയറുത്പന്നങ്ങളുടെ നിർമ്മാണത്തിലും മൺപാത്ര വ്യവസായത്തിലും പൂവാർ വികസിച്ചു. കയർ നിർമ്മിക്കാനായി ആറ്റിലെ വെള്ളത്തിൽ തൊണ്ട് അഴുകാനിടുന്നതുകൊണ്ടാണ് ചകിരിയാർ എന്ന പേര് വന്നതെന്നാണ് പഴമക്കാർ പറയുന്നത്.
ചകിരിയാർ സംരക്ഷിണം
ചകിരിയാർ സംരക്ഷിക്കും എന്ന പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനിപ്പുറം ആരും അതിന് ശ്രമിച്ചിട്ടില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും പ്രോജക്ട് സമർപ്പിച്ചിട്ടുണ്ട് എന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഷ്യം. നീരുറവകളും ജലശ്രോദസുകളും സംരക്ഷിക്കപ്പെടേണ്ടത് വരും തലമുറയുടെ നിലനില്പിന്റെ പ്രശ്നമായി പ്രകൃതിസ്നേഹികൾ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |