തിരുവനന്തപുരം: മൂന്ന് വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം- വിമാനത്താവളം റോഡ് നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകി. റോഡ് തുറന്നതിന്റെ ആഹ്ലാദത്തിലായിരുന്നു തീരദേശവാസികളും എയർപോർട്ടിലേക്കുളള യാത്രക്കാരും. എയർപോർട്ട് യാത്രക്കാരുടെയും ടൂറിസ്റ്റുകളുടെയും നാട്ടുകാരുടെയും യാത്രാദുരിതത്തിനാണ് റോഡ് തുറന്നതോടെ പരിഹാരമായത്.പുതിയ റോഡ് കാണാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് ഇന്നലെ ശംഖുംമുഖത്തേക്ക് എത്തിയത്. വിവിധ റൂട്ടുകളിലേക്കുളള കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തി. വൈകുന്നേരത്തോടെ സഞ്ചാരികളുടെ വലിയനിര തന്നെ പ്രദേശത്തേക്കെത്തി.പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാകുന്ന രീതിയിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ശംഖുംമുഖം ബീച്ചിനെയും എയർപോർട്ടിനെയും ബന്ധിപ്പിക്കുന്ന പ്രധാനറോഡ് 2018ലെ ഓഖി ദുരന്തത്തിലും പിന്നീട് തുടർച്ചയായ മഴയിലും കടൽക്ഷോഭത്തിലുമാണ് തകർന്നത്.പ്രകൃതിദുരന്തങ്ങളിൽ നിന്ന് റോഡ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഡയഫ്രം വാൾ നിർമ്മിച്ചുകൊണ്ടാണ് നിർമ്മാണ പ്രവൃത്തികൾ നടപ്പിലാക്കിയത്.റോഡുമായി ബന്ധപ്പെട്ട് ബാക്കിയുള്ള പ്രവൃത്തികളും ഓട നിർമ്മാണവും സമയബന്ധിതമായി തീർക്കാനാണ് അധികൃതരുടെ തീരുമാനം.
പറഞ്ഞ സമയത്ത് തന്നെ
എയർപോർട്ട് റോഡ് എന്ന നിലയിലും വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സ്ഥലം എന്ന നിലയിലും ശംഖുംമുഖം റോഡിന്റെ പ്രശ്‌നം അതിവേഗം പരിഹരിക്കാൻ മന്ത്രിതലത്തിൽ ഇടപെടലുണ്ടായിരുന്നു. മന്ത്രിയായി ചുമതലയേറ്റ ശേഷം മുഹമ്മദ് റിയാസ് പ്രത്യേക പരിഗണന നൽകിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. 2022 മാർച്ച് 15നുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.തുടർന്ന് വർക്കിംഗ് കലണ്ടർ തയ്യാറാക്കിയാണ് പറഞ്ഞ സമയത്ത് തന്നെ റോഡ് പണി പൂർത്തിയാക്കിയത്.
ആശങ്ക ബാക്കി
റോഡ് തുറന്നതിൽ സന്തോഷമാണെങ്കിലും തീരദേശവാസികൾക്ക് ആശങ്കബാക്കിയാണ്. കടൽക്ഷോഭത്തിൽ നിന്ന് റോഡിനെ രക്ഷിക്കാനായി പണിത ഡയഫ്രം വാൾ നീട്ടികെട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഒരു ഭാഗത്ത് മാത്രം ഡയഫ്രം വാളുളളതിനാൽ മറുഭാഗത്ത് ശക്തമായ കടലേറ്രം ഉണ്ടാകുമെന്നും തങ്ങളുടെ വീടുകളെ അടക്കം ഇത് ബാധിക്കുമെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |