വിഴിഞ്ഞം: വിഴിഞ്ഞത്തു നിന്ന് മോഷ്ടിച്ച ആടുകളെ കിളിമാനൂർ ചന്തയിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. വട്ടിയൂർക്കാവ് മുളവുകാട് മണലയത്തിൽ സുന്ദരൻ എന്ന് വിളിക്കുന്ന ജയൻ (61) ആണ് പിടിയിലായത്. ഇയാൾ പോത്തൻകോട്ടു നിന്ന് ആടിനെ മോഷ്ടിച്ച കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് 20 ദിവസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. വിഴിഞ്ഞം ചൊവ്വര പനവിള മാവിള പുത്തൻവീട്ടിൽ മോഹനന്റെ വീട്ടിൽ നിന്ന് ജമ്‌നപ്യാരി ഇനത്തിൽപ്പെട്ട ആടിനെയും കുട്ടികളെയും മോഷ്ടിച്ച് കിളിമാനൂർ ചന്തയിൽ വിൽക്കാനെത്തികവെയാണ് ഇന്നലെ പിടിയിലായത്. ആടുകളെ ചന്തയിൽ വില്പനയ്ക്കായി എത്തിച്ചപ്പോൾ ഇയാൾ മുൻപ് മോഷ്ടിച്ച ആടിന്റെ ഉടമസ്ഥൻ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് കിളിമാനൂർ പൊലീസിന് കൈമാറുകയുമായിരുന്നു. ആടുകളെ കാണാനില്ലെന്ന് മോഹനനും വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ആടുകളെ ഉടമയ്ക്ക് കൈമാറി. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |