തിരുവനന്തപുരം: വാഴ്‌ത്തപ്പെട്ടവനായ ദേവസഹായം പിള്ളയുടെ വിശുദ്ധ പ്രഖ്യാപനത്തോടനുബന്ധിച്ച് പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റൻ ദേവാലയത്തിൽ നിന്ന് ദേവസഹായം പിള്ളയുടെ തിരുശേഷിപ്പും തിരുസ്വരൂപവും വഹിച്ചുളള വാഹനപ്രദക്ഷിണം നടന്നു. പള്ളിയങ്കണത്തിൽ നിന്നാരംഭിച്ച പ്രദക്ഷിണത്തിന് കത്തീഡ്രൽ വികാരി ഫാ. നിക്കോളാസ് ആശീർവാദം നിർവഹിച്ചു. തെക്കിന്റെ കൊച്ച് പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിൽ വാഴ‌്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് കൊല്ലം മുൻ ബിഷപ്പ് സ്റ്റാൻലി റോമൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ദിവ്യബലിയും നടന്നു. വിശ്വാസം പ്രായോഗികമായി എങ്ങനെ വേണമെന്ന് തെളിയിച്ച വ്യക്തിയാണ് വിശുദ്ധ ദേവസഹായമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. പള്ളിയങ്കണത്തിൽ വത്തിക്കാനിൽ നിന്നുളള വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ തത്സമയ സംപ്രേഷണവും നടന്നു. വൈകിട്ട് നടന്ന സമൂഹ ദിവ്യബലിക്ക് മോൺ. റൂഫസ് പയസലിൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ജോബി മുട്ടത്തിൽ വചനപ്രഘോഷണം നടത്തി. വൈകിട്ട് നടന്ന സമൂഹ ദിവ്യബലിക്ക് ഫാ. ലെനിൽ ഫെർണാണ്ടസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് (ചൊവ്വ) രാവിലെ 10ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജോയി മത്യാസ് മുഖ്യകാർമ്മികത്വം വഹിക്കും.
പ്രത്യേക പ്രാർത്ഥനയുമായി കാറ്റാടിമല
വാഴ്ത്തപ്പെട്ടവൻ ദേവസഹായം പിള്ളയെ റോമിൽ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം വെടിയേറ്റ് മരിച്ച കന്യാകുമാരി ആരുവാമൊഴിയിലെ കാറ്റാടി മലയിലെ സെന്റ് മാർട്ട്യർ ദേവസഹായം ചർച്ചിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും നൂറു കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തി. കാറ്റാടി മലയിൽ വിശുദ്ധ പ്രഖ്യാപനത്തിന്റെ ലൈവ് സംപ്രേഷണം നടന്നു. രാവിലെ 10ന് മലയാളത്തിൽ കുർബാനയും ഉച്ചയ്ക്ക് 3 മണിയോടെ തിരുസ്വരൂപ പ്രദക്ഷിണവും ഉണ്ടായിരുന്നു. കന്യാകുമാരിയിലെ ക്രിസ്തുമത വിശ്വാസികൾ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചത് ജില്ലയിലെ പലയിടങ്ങളിലും ആഘോഷിച്ചു. ദേവസഹായം പിള്ളയുടെ ജന്മ സ്ഥലമായ നട്ടാലം ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും നടന്നു. കന്യാകുമാരി ജില്ലയടക്കം ഇന്ത്യയിൽ നിന്ന് ആയിരം പേർ റോമിൽ നടന്ന ചടങ്ങിൽ പങ്കെടുത്തതായി കോട്ടാർ രൂപതാ ബിഷപ് നസ്റീൻ അറിയിച്ചു. ജന്മസ്ഥലമായ നട്ടാലത്ത് 29ന് നന്ദി അറിയിക്കൽ ചടങ്ങ് നടക്കും. ജൂൺ 5ന് കാറ്റാടിമലയിൽ നടക്കുന്ന കൃതജ്ഞതബലി ആഘോഷത്തിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |