കാര്യക്ഷമമായ മാലിന്യ സംസ്കരണം ലക്ഷ്യം
മൂന്ന് മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കും
തിരുവനന്തപുരം: നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നതിന് ആപ്പ് സംവിധാനം നടപ്പിലാക്കാൻ നഗരസഭ. സർക്കാർ ആവിഷ്‌കരിച്ച സ്മാർട്ട് ഗാർബേജ് ആപ്പ് എന്ന സംവിധാനമാണ് എല്ലാ വീടുകളിലും നഗരസഭ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ തന്നെ ഈ സംവിധാനം എല്ലാ വീടുകളിലും നടപ്പാക്കും. വാർഡുകളിൽ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ അജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും, അവയുടെ സംസ്‌കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങൾ ഈ സ്മാർട്ട് ഗാർബേജ് ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും. മൊബൈൽ ആപ്ലിക്കേഷന് ആവശ്യമായ വെബ് ബേസ്ഡ് പ്രോഗ്രാം തയാറാക്കി മോണിറ്റർ ചെയ്യുന്നത് കെൽട്രോണാണ്. പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ സംസ്ഥാനത്ത് 300 ഗ്രാമപഞ്ചായത്തുകളിലും ആറ് കോർപ്പറേഷനുകളിലും 70 മുനിസിപ്പാലിറ്റികളിലുമാണ് മൊബൈൽ ആപ്പ് സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ കെൽട്രോണിന് നഗരസഭ 24 ലക്ഷം രൂപ കൈമാറി. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകൾക്ക് നൽകുന്ന ക്യു.ആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ സ്ഥലത്തുനിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്‌കരിച്ചതിന്റെ കണക്കുകളും ആപ്പിൽ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങൾക്കും മാലിന്യ ശേഖരണ, സംസ്‌കരണ പ്രവർത്തനങ്ങളുടെ പുരോഗതി മനസിലാക്കാൻ സാധിക്കും.
ശുചിത്വ പരിപാലന സമിതി
ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിലിയിരുത്തുന്നതിന് മാത്രമായി സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സംവിധാനമാണ് നഗരസഭ പുതുതായി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ശുചിത്വ പരിപാലന സമിതി ശക്തിപ്പെടുത്തും. ഇതിനായി പരിചയസമ്പന്നരായ ആളുകളെ ഉൾക്കൊള്ളിക്കാനാണ് തീരുമാനം. നിലവിൽ ഒരു സാങ്കേതിക വിദഗ്ദ്ധൻ, അഞ്ച് കോഓഡിനേറ്റർമാർ, രണ്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന നിലയിലാണ് സമിതി അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്.
നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ രൂപീകരണം പ്രവർത്തനം എന്നിവയുടെ മേൽനോട്ടം വഹിക്കുന്നതിന് ആവശ്യമായ സാമ്പത്തികസഹായം നൽകുന്നതിനുള്ള ഹരിത സഹായ സ്ഥാപനം പുനക്രമീകരിക്കാനും തീരുമാനിച്ചു.
ഹരിതകർമ്മ സേന
നിലവിൽ അജൈവ മാലിന്യമാണ് ഹരിതകർമ്മ സേന സ്വീകരിക്കുന്നത്. മാലിന്യ സംസ്‌കരണ സൗകര്യമില്ലാത്ത വീടുകളിലെ ജൈവ മാലിന്യം സ്വീകരിക്കുന്ന ചുമതല കൂടി ഭാവിയിൽ ഹരിതകർമ്മ സേനയെ ഏൽപ്പിക്കാനുള്ള ആലോചനയിലാണ് നഗരസഭ. കിച്ചൺ ബിൻ പിരപാലനവും ഇവരെ ഏൽപ്പിക്കാൻ നേരത്തെ ചർച്ചകൾ ചെയ്തെങ്കിലും തുടർ നടപടിയായില്ല. ഇത് രണ്ടും ഇവരെ ഏൽപ്പിച്ചാൽ നഗരത്തിലെ മാലിന്യ സംസ്കരണം സുഗമമാകുമെന്ന വിലയിരുത്തലിലാണ് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |