തൃശൂർ: അതിരുകൾ മാഞ്ഞ നാടകകാലത്തിനോട് വിട പറയാനൊരുങ്ങി തൃശൂർ. പത്ത് നാൾ നീണ്ട വിശ്വ നാടകദിനങ്ങൾക്ക് ഇന്ന് സമാപനം. കൊവിഡിന്റെ ഇരുണ്ടകാലത്തിന് ശേഷം ഉണർന്ന അരങ്ങിൽ 'ഒന്നിക്കണം മാനവികത' എന്ന പ്രമേയത്തിന് കീഴിൽ നാട് മുഴുവൻ അണിചേർന്നു. നാടകങ്ങളും സംഗീതനിശകളും മറ്റ് അനുബന്ധ പരിപാടികളുമായി ഇറ്റ്‌ഫോക് ദിനങ്ങൾ അരങ്ങ് തകർത്തു.
കെ.ടി. മുഹമ്മദ് തിയറ്റർ മുറ്റത്തെ പ്രത്യേക വേദിയിൽ ഇന്ന് വൈകിട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് തേവർകോവിൽ മുഖ്യാതിഥിയാകും. പി. ബാലചന്ദ്രൻ എം.എൽ.എ, സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി, വൈസ് ചെയർമാൻ പി.ആർ. പുഷ്പവതി, ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂർ, ബി. അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ തുടങ്ങിയവർ പങ്കെടുക്കും.
റോയ്സ്റ്റൺ ആബേൽ ചിട്ടപ്പെടുത്തിയ മാന്ത്രിക സംഗീതം മംഗനിയാർ സെഡക്‌ഷനോടെയാണ് നാടകദിനത്തിന് സമാപനം കുറിക്കുന്നത്. പവലിയൻ തിയേറ്ററിൽ ഇന്ന് രാത്രി 8.45ന് മംഗനിയാർ സംഗീതം ആരാധകർക്ക് മുന്നിലെത്തും. ചുവന്ന നിറമുള്ള 36 ക്യുബിക്കിൾ 43 സംഗീതജ്ഞർ പവലിയൻ തിയേറ്ററിൽ മാന്ത്രിക സംഗീതനിശ തീർക്കും.
മാംഗനിയാർ
സംഗീതത്തോടൊപ്പം വാദ്യോപകരണങ്ങളും ശബ്ദത്തിന്റെ നാടകീയതയും സമന്വയിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികതയാണ് മംഗനിയാർ സെഡക്ഷന്റെ പ്രത്യേകത. രാജസ്ഥാനിലെ ജയ്‌സാൽമീർ , ബാർമർ ,ജോധ്പൂർ ജില്ലകളിൽ താമസിച്ചു വരുന്ന മുസ്‌ലിം സംഗീതജ്ഞരുടെ ഒരു വിഭാഗമാണ് മംഗനിയാർ. 33 രാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാൻഡ് കൂടിയാണിത്. 2006ൽ ഡൽഹിയിൽ നടന്ന ചലച്ചിത്രോത്സവത്തിലാണ് മാംഗനിയാർ ആദ്യമായി അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |