ഗുരുവായൂർ: ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ച് ഇന്നലെ രാവിലെ ക്ഷേത്രത്തിൽ ''ആനയില്ലാ ശീവേലി'' നടന്നു. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കാനായാണ് ഈ ചടങ്ങ്. രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട്ട് കേശവൻ നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കിയത്. നൂറ് കണക്കിന് ഭക്തർ നാരായണ നാമ ജപ മന്ത്രമുരുവിട്ട് അകമ്പടി സേവിച്ചു. കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നും ആനകളെ കൊണ്ടുവന്നായിരുന്നു പഴയകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിച്ചിരുന്നത്. സാമൂതിരിയുടെ കൈവശമുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ ഒരു വർഷം കൊച്ചിരാജാവ് അയച്ചില്ല. ക്ഷേത്രോത്സവത്തിന് ആനകളെത്താത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. ഇതിന്റെ ഓർമ്മയ്ക്കായാണ് ഇന്നും ആനയില്ലാതെ ശീവേലി നടത്തുന്നത്. ഈ ദിവസം ഉച്ചകഴിഞ്ഞ് തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിറുത്തിയിരുന്ന ആനകൾ ഗുരുവായൂരിലേക്ക് ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിനെ അനുസ്മരിപ്പിക്കാനാണ് ആനയോട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |