ചതിക്കുഴികളും കുടിയേറ്റവും സംവാദ വിഷയമാക്കി കോൺക്ലേവ്
തൃശൂർ: പ്രവാസലോകത്തെ ചതിക്കുഴികളും കുടിയേറ്റവും സംവാദ വിഷയമാക്കി കേരളകൗമുദി പ്രവാസി സംഗമത്തോട് അനുബന്ധിച്ച് നടന്ന 'പ്രവാസികളും അതിജീവനവും' കോൺക്ലേവ്. നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഭദ്രത ഉറപ്പുവരുത്തുമ്പോഴും പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നായിരുന്നു കോൺക്ലേവിലെ പൊതുവിലയിരുത്തൽ. കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഇ.ടി.ടൈസൺ എം.എൽ.എ, കേരള പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ കെ.വി.അബ്ദുൾ ഖാദർ, പ്രവാസി സംഘടനയായ പൂരത്തിന്റെ പ്രസിഡന്റും ചാർട്ടേഡ് അക്കൗണ്ടന്റുമായ കെ.പാർത്ഥസാരഥി, കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഷാഹുൽ പണിക്കവീട്ടിൽ, കെ.എം.സി.സി പ്രതിനിധി കെ.എ.ഹാറൂൺ റഷീദ് എന്നിവർ കോൺക്ലേവിൽ സംസാരിച്ചു.
പ്രവാസികളിൽ രണ്ടുവിഭാഗങ്ങളുണ്ട്. വൈറ്റ് കോളർ ജോലി ചെയ്യുന്നവരും താഴേക്കിടയിലുള്ളവരും. 70 ശതമാനവും താഴേക്കിടയിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് വേണ്ടി നാം എന്ത് ചെയ്തു എന്ന് ചിന്തിക്കേണ്ടതാണ്.
കെ.പാർത്ഥസാരഥി പൂരം സംഘടനാ പ്രസിഡന്റ്
കേരളം കാർഷിക വ്യാവസായിക സംസ്ഥാനമല്ല. എന്നിട്ടും രാജ്യത്ത് തല ഉയർത്തി നിൽക്കുന്നതിന് കാരണം പ്രവാസികളാണ്. തിരികെയെത്തുന്ന പ്രവാസികൾക്കായി പദ്ധതികളൊരുക്കണം.
ഷാഹുൽ പണിക്കവീട്ടിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
നാട്ടിൽ തിരികെയെത്തി സംരംഭം തുടങ്ങാൻ ശ്രമം നടത്തിയിട്ട് കടം കയറി ആത്മഹത്യ വരെ ചെയ്ത പ്രവാസികൾ വരെയുണ്ട്. റിട്ടയേർഡ് പ്രവാസികൾക്ക് ജീവിക്കാനുള്ള സൗകര്യം ഒരുക്കാൻ സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ട്.
കെ.എ.ഹാറൂൺ റഷീദ് കെ.എം.സി.സി പ്രതിനിധി.