വീടുകൾക്ക് വിള്ളൽ : പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റി

Thursday 14 May 2026 12:00 AM IST
1

തൃശൂർ : കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിൽ ജലസേചന വകുപ്പിന്റെ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങളും സ്വകാര്യ ഫ്‌ളാറ്റ് നിർമാതാക്കളും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കമ്മിറ്റി. എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ രണ്ടര മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ പ്രശ്‌നത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. കോർപറേഷൻ എൻജീനിയറിംഗ് വിഭാഗം, ഇറിഗേഷൻ മേജർ ഡിവിഷൻ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, ഡിവിഷൻ കൗൺസിലർ, പരാതിക്കാരുടെ പ്രതിനിധികൾ, ദേശായ് ഫ്‌ളാറ്റ് കമ്പനി പ്രതിനിധികൾ, ജില്ലാ ഭരണ കൂടത്തിന്റെ ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. പ്രശ്‌നങ്ങൾ കണ്ടെത്താനും പരിഹാരങ്ങൾ നിർദേശിക്കാനും സ്ഥലത്ത് പരിശോധന നടത്തി 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തി. അപ്പാർട്‌മെന്റ് സമുച്ചയത്തോട് ചേർന്നു നടക്കുന്ന കമ്പനിയുടെ മൂന്നാമത്തെ കെട്ടിട നിർമാണം മൂലം കിടപ്പാടത്തിനു കേടുപാടുണ്ടായെന്ന് ആരോപിച്ചാണ് സമീപവാസികൾ സമരം ആരംഭിച്ചത്. ഇവിടെ അപകടാവസ്ഥയിൽ കഴിയുന്ന 7 കുടുംബങ്ങളെ സ്വന്തം ചെലവിൽ താത്ക്കാലികമായി മാറ്റിപ്പാർപ്പിക്കാമെന്ന് കഴിഞ്ഞദിവസം മേയറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്‌ളാറ്റ് നിർമാതാക്കൾ സമ്മതിച്ചു. ഇക്കാര്യം ഇന്നലത്തെ ചർച്ചയിലും ആവർത്തിച്ചു. കുടുംബാംഗങ്ങളോട് ഉടനടി മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം, സ്വന്തമായി കിടപ്പാടം ലഭ്യമാക്കണമെന്ന സമീപവാസികളുടെ ആവശ്യത്തിന്മേൽ ശാശ്വത പരിഹാരം എന്ന നിലയിൽ കളക്ടറും എം.എൽ.എയുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന് മേയർ നിജി ജസ്റ്റിൻ പറഞ്ഞു. കൗൺസിലർ മേഴ്‌സി അജിയും എ.ഡി.എം വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുത്തു.