കേരളകൗമുദി മെറിറ്റ് അവാർഡ് പഠനമികവിന് ആദരം
തൃശൂർ: നൂറു കണക്കിന് വിദ്യാർത്ഥികൾ... അവരുടെ മാതാപിതാക്കൾ... നിരവധി സ്കൂളുകളിലെ അദ്ധ്യാപകർ.. തുടങ്ങി നിരവധി പേരുടെ സാന്നിധ്യം കൊണ്ട് കേരളകൗമുദി മെറിറ്റ് അവാർഡ് മികവ് 2026 വൻ വിജയമായി. തൃശൂർ ടൗൺ ഹാളിൽ രാവിലെ 9.30 ന് ആണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും ഒൻപത് മണിയോടെ ടൗൺ ഹാൾ പരിസരത്തേയ്ക്ക് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തി. വിദേശത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രമുഖ കരിയർ കോച്ചുമാർ നയിച്ച പ്രത്യേക ക്ലാസുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പഠനസാധ്യതകളെയും കോഴ്സുകളെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഹാളിന് പുറത്ത് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിരുന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളാണ് കേരളകൗമുദിയുടെ മികവ് മെറിറ്റ് അവാർഡ് ചടങ്ങിൽ എത്തിയത്. പരിപാടി ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഹാളിനുള്ളിലെ ഇരിപ്പിടങ്ങൾ പൂർണ്ണമായി നിറഞ്ഞുകവിഞ്ഞു. വിവിധ കരിയർ സെഷനുകൾക്ക് ശേഷമാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ കാത്തിരുന്ന മെറിറ്റ് അവാർഡ് വിതരണം നടന്നത്. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾ ഓരോരുത്തരായി വേദിയിലെത്തി വിശിഷ്ട വ്യക്തികളിൽ നിന്ന് അഭിമാനത്തോടെ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. തങ്ങൾ ഏത് പ്രൊഫഷൻ തിരഞ്ഞെടുക്കണം, അതിന്റെ ഭാവി സാധ്യതകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിദഗ്ധരോട് ചോദിച്ചറിയാൻ അവാർഡ് ദാനത്തിന് ശേഷം ടൗൺഹാളിൽ വിദ്യാർത്ഥികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കുട്ടികൾ കഴിവിന് പിന്നാലെ സഞ്ചരിക്കണം: എ.എസ്.പി നിമിഷി ത്രിപാഠി
തൃശൂർ: പുതിയ തലമുറ മാർക്കിന് പിന്നാലെയല്ല, കഴിവിന് പിന്നാലെയാണ് സഞ്ചരിക്കേണ്ടതെന്ന് തൃശൂർ സിറ്റി എ.എസ്.പി നിമിഷി ത്രിപാഠി. കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും സംയുക്തമായി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മാർക്ക് നേടുന്നതിനപ്പുറം പുതിയ കഴിവുകൾ പരിപോഷിപ്പിക്കുന്നതിൽ ശ്രദ്ധിക്കണം. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും തോൽവികളിൽ ഭയപ്പെടരുതെന്നും അവർ പറഞ്ഞു. പരാജയകാരണം തിരിച്ചറിഞ്ഞ് തിരുത്തുന്നത് കൂടുതൽ മുന്നേറാൻ സഹായിക്കുമെന്ന് നിമിഷി ത്രിപാഠി വ്യക്തമാക്കി. കരിയർ നിശ്ചയിക്കാൻ കൃത്യമായ ദിശാബോധം വേണം. സ്വന്തം കരുത്തും താത്പര്യവും തിരിച്ചറിഞ്ഞ് പഠനം മുന്നോട്ടുകൊണ്ടുപോയാൽ ജോലിയും പഠനവും വിരസമാകില്ല. താത്പര്യങ്ങൾക്ക് വിരുദ്ധമായ കരിയർ വിരസതയ്ക്കും വെല്ലുവിളികൾക്കും കാരണമാകുമെന്നും എ.എസ്.പി ചൂണ്ടിക്കാട്ടി.
കരിയർ മികവുറ്റതാക്കാൻ മനശക്തി പ്രധാനം: അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി
തൃശൂർ: വിദ്യാർത്ഥികളുടെ കരിയർ മികച്ചതാകണമെങ്കിൽ അവരുടെ മനശക്തിയും അത്രമേൽ പ്രധാനമാണെന്ന് അസി. കളക്ടർ എ.സി. പ്രീതി. കേരളകൗമുദി മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായും സൗത്ത് ഇന്ത്യൻ ബാങ്കുമായും ചേർന്ന് സംഘടിപ്പിച്ച മികവ് മെറിറ്റ് അവാർഡ് 2026 പരിപാടി തൃശൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വിദ്യാർത്ഥികൾക്ക് മുന്നിൽ ഇപ്പോൾ സാദ്ധ്യതകളുടെ അനന്ത ലോകമുണ്ടെന്നും അത് അവർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കട്ടെയെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് പറഞ്ഞു. കേരളകൗമുദിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ് ഇത്തരം പരിപാടികളെന്ന് കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ പറഞ്ഞു. വിദ്യാർത്ഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. കരിയർ കോച്ചും സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ് കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. തുടർന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ്, മാഗ്നറ്റ് ജനറൽ മാനേജർ സരിഗ ഡി.മേനോൻ, ബിസിനസ് ഹെഡ് ബെൻ ബാബു എന്നിവർ വിദേശ വിദ്യാഭ്യാസത്തിന്റെ സാദ്ധ്യതകളേക്കുറിച്ചും തെരഞ്ഞെടുക്കേണ്ട കോഴ്സുകളേക്കുറിച്ചും ക്ലാസ് നയിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്ലോബൽ എഡ്യുക്കേഷൻ ലോൺ വിഭാഗം മേധാവി ജി.മഞ്ജു വിദേശ വിദ്യാഭ്യാസ വായ്പകളേക്കുറിച്ച് സംസാരിച്ചു. തൃശൂർ എ.സി.പി നിമിഷി ത്രിപാഠി, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിന്റെ ഫൗണ്ടർ ഡയറക്ടർ ഫാ.ഡോ. ഹർഷജൻ പഴയാറ്റിൽ, തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി.വി. ബിജു എന്നിവർ സംസാരിച്ചു.
കരിയറിലെ മുന്നേറ്റത്തിന് മുതിർന്നവരുടെ അഭിപ്രായം തേടണം: അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി
തൃശൂർ: മറ്റൊരു നാഴികക്കല്ലിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ വ്യാകുലതകളും ആശങ്കകളും സ്വാഭാവികമാണെന്നും മറികടക്കാൻ ബുദ്ധിപരമായ വഴി കണ്ടെത്തണമെന്നും അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി. കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുതിർന്നവരുടെയും രക്ഷിതാക്കളുടെയും സഹായം ഇതിനായി തേടാം. മുതിർന്നവരിൽ നിന്നും പുതിയ തലമുറ ഉപദേശം തേടുന്നത് കുറവാണ്. നിങ്ങൾ സഹായം തേടിയാൽ ഉറപ്പായും അവർ സഹായിക്കും. സീനിയർ എന്ന നിലയിലും നാലഞ്ച് വർഷം മുൻപ് വിദ്യാർത്ഥിയായിരിക്കെയുള്ള തന്റെ അനുഭവമാണ് പങ്കുവയ്ക്കുന്നതെന്നും പ്രീതി വ്യക്തമാക്കി. കരിയർ മുന്നോട്ടുകൊണ്ടുപോകാൻ മനഃശക്തി പ്രധാനമാണ്. ഇതിനാൽ ഫോൺ അഡിക്ഷൻ പോലുള്ള കാര്യങ്ങൾ ഒഴിവാക്കണം. എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറണമെന്നും കുടുംബത്തോടും സമൂഹത്തോടും ഉത്തവാദിത്വമുള്ളവരായിരിക്കണമെന്നും അസിസ്റ്റന്റ് കളക്ടർ പറഞ്ഞു.
വാതിലുകൾ തുറക്കേണ്ടത് നമ്മൾ തന്നെ: പി.എ.വിഭൂഷണൻ
തൃശൂർ: നമ്മുടെ വാതിലുകൾ തുറക്കേണ്ടത് നമ്മൾ തന്നെയാണെന്നും അതിലൂടെ മുന്നോട്ട് പോകാൻ സാധിക്കണമെന്നും ഡെപ്യൂട്ടി കളക്ടറും ആർ.ഡി.ഒ ഇൻ ചാർജ്ജുമുള്ള പി.എ.വിഭൂഷണൻ പറഞ്ഞു. കേരളകൗമുദി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടുള്ള പ്രയാണത്തിൽ പല തടസങ്ങളും നേരിട്ടേക്കാം. അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകുന്ന തരത്തിൽ നിങ്ങളുടെ ചിന്താധാരണ ഉണരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
പുതിയ തലമുറ ഉയരങ്ങളിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്നവർ: പ്രഭുവാര്യർ
തൃശൂർ: വളർച്ചയുടെ പാതയിൽ ഉയരങ്ങളിലേക്ക് കൂടുതൽ കുതിക്കാൻ ആഗ്രഹിക്കുന്നവരാണ് പുതിയ തലമുറയെന്ന് കേരളകൗമുദി തൃശൂർ- കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ. കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളെ എന്ത് പഠിപ്പിക്കണം, എവിടെ പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണമെന്ന് ആശങ്കപ്പെടുന്ന രക്ഷിതാക്കളുടെ വഴികാട്ടിയായി മാറുകയാണ് കേരളകൗമുദിയുടെ മെറിറ്റ് അവാർഡ് പരിപാടിയുടെ ലക്ഷ്യം. വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ഉന്നതവിജയത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ കരിയറിൽ മുതിർന്നവരും ശ്രദ്ധ നൽകണം: കമ്മിഷണർ
തൃശൂർ: ധൈര്യമുള്ള ജെൻസി തലമുറ കരിയർ സ്വയം തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ശ്രദ്ധയും മാർഗനിർദ്ദേശങ്ങളും അവർക്കൊപ്പം ഉണ്ടാകണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്. കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സംഘടിപ്പിച്ച മെറിറ്റ് അവാർഡ് 2026 ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്യകാലത്ത് രക്ഷിതാക്കളും അദ്ധ്യാപകരും പറയുന്നത് കേട്ടാണ് പലരും കരിയർ തിരഞ്ഞെടുത്തിരുന്നത്. അവർ സുരക്ഷിതമായ കാര്യങ്ങളേ പറയൂ. ഒരു കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ഭാവിയിൽ ചെയ്യുന്ന ജോലി എത്രത്തോളം സന്തോഷം നൽകുമെന്നതും പരിഗണിക്കണം. ഇതിൽ മുതിർന്നവരോട് വിദഗ്ദ്ധോപദേശം തേടാം. മൊബൈൽ ഫോണിൽ ധാരാളം വിവരങ്ങൾ കിട്ടുമെങ്കിലും അത് യാഥാർത്ഥ്യമാണോയെന്ന് കൂടി പരിശോധിക്കണമെന്നും കമ്മിഷണർ നകുൽ ദേശ്മുഖ് അഭിപ്രായപ്പെട്ടു.
കൃത്യമായ പദ്ധതികളോടെ കരിയർ തിരഞ്ഞെടുക്കണം; ജോബിൻ കുര്യാക്കോസ്
തൃശൂർ: പ്ലസ് ടു പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾ കൃത്യമായ പദ്ധതികളോടെ കരിയർ തിരഞ്ഞെടുക്കണമെന്ന് പ്രശസ്ത കരിയർ കോച്ചും കരിയർ സ്ട്രാറ്റജിസ്റ്റുമായ ജോബിൻ കുര്യാക്കോസ്. കേരള കൗമുദി മാഗ്നറ്റ് സ്റ്റഡി എബ്രോഡുമായി ചേർന്ന് സംഘടിപ്പിച്ച മികവ് മെറിറ്റ് അവാർഡ് 2026 പരിപാടിയിൽ ബിയോണ്ട് ഡ്രീംസ് എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. ഏത് കോഴ്സ് പഠിക്കണമെന്നുള്ള ഇന്നത്തെ തീരുമാനം ഭാവിയിൽ നിങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചേക്കാം. ഉറച്ച ആത്മവിശ്വാസത്തോടെ വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാൻ കേരളകൗമുദി സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികൾ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. വിദേശങ്ങളിലേതുൾപ്പെടെ നിരവധി കോഴ്സുകളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
നാടിന്റെ ഭാവി ഭദ്രമാകുന്നത്കുട്ടികളിലൂടെ : ഡോ. ഹർഷജൻ പഴയാറ്റിൽ
തൃശൂർ: വളർന്നുവരുന്ന കുട്ടികളാണ് ഇന്ത്യയുടെയും കേരളത്തിന്റെയും ഭാവി നിശ്ചയിക്കുന്നതെന്ന് പ്രജ്യോതി നികേതൻ സ്ഥാപക ഡയറക്ടർ ഡോ.ഹർഷജൻ പഴയാറ്റിൽ. കേരള കൗമുദി തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിജയം കൈവരിക്കുന്നവരോട് കേരളകൗമുദി പുലർത്തുന്ന കരുതലും പ്രോത്സാഹനവും ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വിദേശ വിദ്യാഭ്യാസം ജീവിതനിലവാരം മികച്ചതാക്കും; അശ്വിൻ പ്രദീപ്
തൃശൂർ: കേരളത്തിലെ വിദ്യാർത്ഥികൾ വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നതോടെ അവരുടെ ജീവിത നിലവാരം മികവുറ്റതാകുമെന്ന് മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപകൻ അശ്വിൻ പ്രദീപ്. കേരളകൗമുദി മാഗ്നറ്റ് സ്റ്റഡി ബ്രോഡ് മെറിറ്റ് അവാർഡ് 2026 പരിപാടിയിൽ വിദേശ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങൾ സംബന്ധിച്ച് ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത കോഴ്സുകൾ മാത്രമേ പഠിക്കൂ എന്ന ചിന്ത വിദ്യാർത്ഥികൾ ഉപേക്ഷിക്കണം. പുതിയ കാലത്തിന്റെ കോഴ്സുകളെ ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും മാഗ്നറ്റ് ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ ആദരിക്കപ്പെടുമ്പോൾ രക്ഷിതാക്കളും അദ്ധ്യാപകരും സന്തോഷിക്കുന്നു ; എ.പ്രസാദ്
തൃശൂർ: ഓരോ കുട്ടിയും ഉന്നത വിജയം നേടിയതിന് ആദരിക്കപ്പെടുമ്പോൾ കുട്ടികൾക്കൊപ്പം ഏറ്റവും അധികം സന്തോഷിക്കുന്നത് നിങ്ങളെ അതിന് പ്രാപ്തരാക്കിയ രക്ഷിതാക്കളും അദ്ധ്യാപകരുമാണെന്ന് ഡെപ്യൂട്ടി മേയർ എ.പ്രസാദ്. കേരള കൗമുദി സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാനുണ്ട്. മികച്ചത് എന്തെന്ന് തെരഞ്ഞെടുത്ത് അതിൽ ലക്ഷ്യം നേടാൻ എല്ലാവർക്കും സാധിക്കണമെന്നും എ.പ്രസാദ് കൂട്ടിചേർത്തു.
പണമില്ലാത്തത് കരിയറിന്തടസ്സമാകരുത് ; ജി. മഞ്ജു
തൃശൂർ: നല്ലൊരു കരിയർ തെരഞ്ഞെടുക്കുന്നതിനും വിദേശവിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ തേടുന്നതിനും ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് സാമ്പത്തികമാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഗ്ലോബൽ എഡ്യുക്കേഷൻ ലോൺ വിഭാഗം മേധാവി ജി.മഞ്ജു. എന്നാൽ, ഇനി ആ വെല്ലുവിളി ഇരുകൈയും നീട്ടി വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും സ്വീകരിക്കാം. അതിനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് വിദേശ വിദ്യാഭ്യാസ ലോണുകൾ അനുവദിക്കുന്നത്. വിദ്യാർത്ഥികളുടെ ഉപരിപഠനം പരിപൂർണ്ണമായും ലഭ്യമായിട്ടുള്ള ഈ വായ്പാ പദ്ധതി വളരെ വിജയകരമായാണ് മുന്നോട്ടുപോകുന്നത്. ഏതൊരു വിദ്യാർത്ഥിക്കും ചെറിയ നിബന്ധനകൾ മാത്രം മുൻനിറുത്തി വിദേശ വിദ്യാഭ്യാസ വായ്പ എടുക്കാമെന്നും അവർ പറഞ്ഞു
ജീവിതവിജയത്തിന് കുറുക്കുവഴികൾ ഇല്ല: പി.വി. ബിജു
തൃശൂർ: ജീവിതവിജയത്തിന് വിദ്യാർത്ഥികളുടെ മുന്നിൽ കുറുക്കുവഴികൾ ഒന്നുമില്ലെന്ന് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് എൻഫോഴ്സ്മെന്റ് എം.വി.ഐ പി.വി. ബിജു. പഠിക്കുക എന്ന ചുമതല വിദ്യാർത്ഥികൾ മികവോടെ നിറവേറ്റുമ്പോൾ നല്ല കരിയർ കെട്ടിപ്പടുക്കുന്നതിനുള്ള എണ്ണമറ്റ അവസരങ്ങൾ അവർക്ക് മുന്നിൽ തുറക്കപ്പെടും. അത് തേടിപ്പിടിക്കുക എന്നതാണ് സുപ്രധാനം. അതിന്റെ ആദ്യപടിയാണ് പഠനം. നല്ല വിദ്യാർത്ഥികളായി വളരാൻ എല്ലാവർക്കും സാധിക്കട്ടെ. കേരളകൗമുദിയുടെ ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകുന്നു.