തൃശൂർ: കെട്ടിട ഉടമകളുമായുള്ള വാടക തർക്കവും തൊഴിലാളി ക്ഷാമവും കാരണം ജില്ലയിലെ മുഴുവൻ ഹോട്ടലുകളും തുറക്കാനാവാത്ത സ്ഥിതിയിൽ. പലയിടത്തും കെട്ടിട ഉടമകളും ഹോട്ടലുടമകളും തമ്മിലുള്ള വാക്കേറ്റം അടിപിടിയിലും കേസിലുമെത്തി. ലോക്‌ഡൗണിൽ പരിപൂർണ്ണമായും അടച്ചിട്ട ഹോട്ടലുകളുടെ വാടക ഒഴിവാക്കാനോ, കുറയ്ക്കാനോ ശ്രമിക്കാതെ പാഴ്‌സൽ കച്ചവടം നടത്തിയെന്ന കാരണം പറഞ്ഞ് മുഴുവൻ വാടകയും ആവശ്യപ്പെടുന്നതാണ് തർക്കത്തിനിടയാക്കിയത്.
കച്ചവടം മുൻപത്തെ പോലെയാവുന്നത് വരെ നിലവിലെ വാടക പുനഃ ക്രമീകരിച്ച്, ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച് കുടിശ്ശികയുള്ള വാടക നിശ്ചിത സമയ പരിധിക്കുള്ളിൽ നൽകാനുള്ള സാവകാശം കെട്ടിട ഉടമകൾ അനുവദിച്ചാലേ എല്ലാ ഹോട്ടലും തുറക്കാനാകൂവെന്ന നിലപാടിലാണ് ഹോട്ടലുടമകൾ.
കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിച്ചെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളെല്ലാം മടങ്ങുന്നതേയുള്ളൂ. അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ തുറക്കാത്ത ഹോട്ടലുകളുമുണ്ട്. ഇവിടങ്ങളിൽ തൊഴിലാളികൾ മറ്റ് പണികൾ തേടിപ്പോയി. പാഴ്‌സൽ സർവീസ് മാത്രമാക്കിയ ഇടങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.
സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്തിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി സി. ബിജുലാൽ, അമ്പാടി ഉണ്ണിക്കൃഷ്ണൻ, സുന്ദരൻ നായർ, എം. രഞ്ജിത്ത്, പി.എസ് ബാബുരാജ്, എ.സി. ജോണി, ജോസ് മേത്തല, കരീം, ബാബുദാസ് , മക്‌സൂദ് എന്നിവർ പങ്കെടുത്ത യോഗത്തിന്റെ ആവശ്യം.
പ്രതീക്ഷകൾ ബാക്കി
കൂടുതൽ ആളുകളും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുള്ളതിനാൽ രോഗപ്പകർച്ച ഉണ്ടാകില്ലെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ. രണ്ട് ഡോസ് സ്വീകരിച്ച ജീവനക്കാരെയാണ് ജോലിക്ക് നിറുത്തുന്നത്. വരും ദിവസങ്ങളിൽ വരുമാനം വർദ്ധിപ്പിച്ച് പ്രതിസന്ധിയിൽ നിന്ന് കരകയറാമെന്നാണ് പ്രതീക്ഷ.
തുറക്കാത്ത വാതിലുകൾ
തുറക്കാതിരുന്നത്: 70ൽ ഏറെ ഹോട്ടലുകൾ
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്: 80%
മൊത്തം ഹോട്ടലുകൾ: 3000 ൽ ഏറെ
ലക്ഷക്കണക്കിന് രൂപ ഹോട്ടലുകളിൽ ചെലവാക്കിയതിനാൽ കച്ചവടം വീണ്ടും തുടരാനാവാതെ പെട്ടെന്ന് സ്ഥാപനം വിട്ടുകൊടുത്താലുണ്ടാകുന്ന കനത്ത സാമ്പത്തിക നഷ്ടം ഹോട്ടലുടമകളെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാഹചര്യമാണുള്ളത്.
സി. ബിജുലാൽ
സംസ്ഥാന സെക്രട്ടറി
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |