തൃശൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന് എം.ഒ. റോഡിലും പോസ്റ്റ് ഓഫീസ് റോഡിലും മാരാർ റോഡിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഗതാഗത പരിഷ്‌കാരം തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. കരുണാകരൻ നമ്പ്യാർ റോഡിലെ ഇരുവശത്തുമുള്ള പാർക്കിംഗ് നിരോധിക്കാനും തിരക്കുള്ള റോഡുകളിലെ തട്ടുകടകൾ നീക്കുന്നതിനും തീരുമാനമായി.
ഓട്ടോറിക്ഷ പാർക്കിംഗ് സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുന്നതിനും മാനസിക ആശുപത്രി നേതാജി ഗ്രൗണ്ട് റോഡിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന് നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കും. കോർപറേഷൻ പരിധിയിൽ സ്ഥാപിക്കുന്ന ഡിവൈഡറുകൾ ഒരേ മാനദണ്ഡത്തിൽ സ്ഥാപിക്കും.
സ്വരാജ് റൗണ്ടിൽ ആവശ്യമായ സ്ഥലങ്ങളിൽ റിഫ്‌ളക്ടർ സ്ഥാപിക്കും. സ്വരാജ് റൗണ്ട് ഹോൺ നിരോധിത മേഖലയാക്കുന്നതിനും പൊതുജനങ്ങൾ റോഡ് ക്രോസ് ചെയ്യാതെ സബ് വേ പരമാവധി ഉപയോഗിക്കുന്നതിന് ഫുട്പാത്തിലെ കച്ചവടം നിരോധിച്ച് ഫുട്പാത്തിൽ നിന്ന് നേരിട്ട് റോഡിലേക്ക് പ്രവേശിക്കാത്ത വിധത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കും. കോർപറേഷൻ പരിധിയിലെ റോഡുകൾ കുഴിച്ച് കേബിളുകൾ ഇടുന്നത് തടയുന്നതിനും 6 മീറ്ററിൽ കുറവുള്ള റോഡുകളിൽ 10 ടണ്ണിലധികം ഭാരമുള്ള വാഹനങ്ങൾ നിരോധിച്ച് പ്രവേശനം തടയുന്ന വിധം ബോർഡ് സ്ഥാപിക്കുന്നതിനും തീരുമാനമെടുത്തു.
പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട് റോഡിൽ എസ്.എൻ.എ. ജംഗ്ഷൻ ഇടുങ്ങിയതായതിനാൽ വൺവേ ആക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കാനും പാലക്കാട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ എസ്.എൻ.എ. ജംഗ്ഷനിൽ നിന്ന് നെല്ലിക്കുന്ന് വഴി എൻ.എച്ച്. റോഡിൽ പ്രവേശിച്ച് മണ്ണുത്തിക്ക് പോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |