തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിൽ കുതിരാനിലെ ഒന്നാം ടണലിൽ രണ്ടുവരി ഗതാഗതം ഏർപ്പെടുത്തി. അതേസമയം, രണ്ടാം ടണൽ ഏപ്രിലിനുള്ളിൽ തുറക്കാൻ നിർമ്മാണപ്രവർത്തനം വേഗത്തിലാക്കി. 95 ശതമാനം നിർമാണജോലികളും പൂർത്തിയായി.
രണ്ടാം ടണലിന്റെ നിർമ്മാണം തീരണമെങ്കിൽ, തൃശൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് നിലവിൽ വാഹനങ്ങൾ പോയിരുന്ന പഴയ റോഡ് പൊളിക്കണം. ആ സമയം ഗതാഗതം തുടരാൻ നിലവിലെ ടണലിനെ ആശ്രയിക്കണം. ഇതിനാലാണ് രണ്ടു വരി ഗതാഗതം ഏർപ്പെടുത്തിയത്.
ഇന്നലെ രാവിലെ പത്തോടെയാണ് ട്രയൽ റൺ തുടങ്ങിയത്. വാഹനങ്ങൾ കുരുക്കില്ലാതെ കടന്നുപോകുന്നതായി ട്രയൽ റണ്ണിൽ ബോദ്ധ്യപ്പെട്ടതോടെയാണ് പരിഷ്‌ക്കാരം സ്ഥിരമാക്കിയത്. മുൻപ് പാലക്കാട് നിന്ന് തൃശൂരിലേക്കുള്ള വാഹനങ്ങൾ മാത്രമാണ് ടണലിലൂടെ കടത്തിവിട്ടിരുന്നത്. ഇനി, തൃശൂരിൽ നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ടണലിലൂടെ കടന്നുപോകണം. നിലവിലുളള ദേശീയപാത റോഡ് അടച്ചു. ടണലിനുളളിൽ വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചിട്ടുണ്ട്. വാഹനങ്ങൾ തകരാറിലായാൽ എടുത്തു മാറ്റാൻ ക്രെയിൻ സംവിധാനവും ഒരുക്കി. വഴുക്കുംപാറ മുതൽ റോഡിന് നടുവിൽ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റർ ദൂരം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ട്രയൽ റൺ വിജയകരം
തൃശൂർ : മണ്ണുത്തി - വാളയാർ ദേശീയപാത 544ൽ കുതിരാൻ രണ്ടാം തുരങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയൽ റൺ വിജയകരം. കുതിരാനിലെ ഒന്നാം തുരങ്കത്തിലൂടെ തന്നെ പാലക്കാട് ഭാഗത്തേയ്ക്കും തൃശൂർ ഭാഗത്തേയ്ക്കുമുള്ള വാഹന ഗതാഗതം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ട്രയൽ റൺ നടത്തിയത്. ട്രയൽ റൺ വിജയകരമായി പൂർത്തിയായതോടെ രണ്ടാം തുരങ്കത്തിലേക്കുള്ള നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിർമ്മിക്കാനുള്ള നടപടി ആരംഭിച്ചത്. എ.സി.പി കെ.സി സേതു, പീച്ചി സി.ഐ എസ്. ഷുക്കൂർ, കരാർ കമ്പനി പി.ആർ.ഒ അജിത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
മഴയിൽ കുരുക്ക്
തൃശൂർ : കുതിരാൻ ടണലിലൂടെ രണ്ടു വരി ഗതാഗതം ട്രയൽ നടത്തുന്നതിനിടെ ഗതാഗത കുരുക്ക്. ഇന്നലെ രാത്രിയോടെയാണ് കുരുക്ക് തുടങ്ങിയത്. ശക്തമായ മഴ പെയ്തതാണ് കുരുക്കിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കിലോ മീറ്ററോളം നീണ്ട കുരുക്ക് രാത്രിയിലും തുടരുകയാണ്. പീച്ചി പൊലീസ്, ഹൈവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പകൽ സമയത്ത് സുഗമമായ രീതിയിലായിരുന്നു ട്രയൽ നടന്നിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |