തൃശൂർ: കുതിരാനിൽ രണ്ടാം ടണൽ ഏപ്രിലോടെ തുറക്കാൻ കഴിയുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയതോടെ, പതിറ്റാണ്ടുകൾ നീണ്ട തൃശൂർ - പാലക്കാട് പാതയിലുള്ള ഗതാഗതപ്രശ്‌നങ്ങൾക്ക് വിരാമമാകും. രണ്ടാമത്തെ ടണലിനുള്ളിലെ നിർമാണം ഏതാണ്ട് പൂർത്തിയായി. ഇപ്പോൾ നടക്കുന്ന പെയിന്റിംഗും എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കലും ഉടൻ പൂർത്തിയാകും. ടണലിനുള്ളിൽ നിർമാണം പൂർത്തീകരിച്ച കോൺക്രീറ്റ് റോഡിൽ മാർക്കിംഗ് തുടങ്ങി. രണ്ടാം ടണലിന്റെ ഇരുഭാഗത്തുമുള്ള കവാടങ്ങളുടെ നിർമ്മാണവും പൂർത്തീകരിച്ചു. കിഴക്കുഭാഗത്ത് പാലത്തിലേക്കുള്ള റോഡിന്റെ ആദ്യഘട്ട ടാറിംഗും കഴിഞ്ഞു. വില്ലൻവളവ് മുതൽ തുരങ്കമുഖം വരെയാണ് ടാറിട്ടത്. പടിഞ്ഞാറ് ഭാഗത്ത് പാറ പൊട്ടിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട നടപടി പൂർത്തിയാക്കാൻ ജില്ലാഭരണകൂടം കമ്പനിക്ക് നിർദേശം നൽകിയിരുന്നു. മഴയ്ക്ക് മുമ്പ് എല്ലാ നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റിയും നിർദ്ദേശം നൽകിയത്. ഇതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നിർമാണക്കമ്പനി അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം പൂർത്തിയായത്
എക്‌സ്‌ഹോസ്റ്റുകൾ സ്ഥാപിക്കൽ
അഗ്‌നിരക്ഷാ ഉപകരണങ്ങൾ
ഹൈഡ്രന്റ് പോയിന്റുകൾ
ഫയർ ഹോസ് റീലുകൾ
പൂർത്തിയാക്കേണ്ടത്
പടിഞ്ഞാറുഭാഗത്ത് നിലവിലെ പാത പൊളിച്ച് പുതിയ പാത നിർമിക്കണം.
പടിഞ്ഞാറുഭാഗത്ത് പാറ പൊട്ടിക്കാനായി അനുമതി ലഭിക്കാനുള്ള നടപടികളെടുക്കണം.
നിലവിലെ പാത പൊളിച്ച് പുതിയ റോഡ് നിർമിക്കേണ്ടത് മൂന്നുമാസംകൊണ്ട്
കേരളീയ മാതൃകയിൽ കവാടം
ഒരു ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 15 മീറ്റർ ഉയരത്തിൽ കേരളീയ മാതൃകയിലുള്ള മേൽക്കൂര ഉറപ്പിച്ചായിരുന്നു കമാനം നിർമ്മിച്ചത്. തൃശൂർ ഭാഗത്തേക്കുള്ള ടണലിന്റെ ഇരു ഭാഗത്തുമാണ് തുരങ്കമുഖങ്ങളിൽ കവാട നിർമാണം പൂർത്തിയായത്. 962 മീറ്റർ നീളമുള്ള തുരങ്കത്തിൽ 15 മീറ്റർ കോൺക്രീറ്റ് കവാടത്തിന് മുന്നിലാണിത്. കിഴക്കും പടിഞ്ഞാറും കമാനങ്ങളുണ്ട്. പാലക്കാട് ഭാഗത്തേക്കുള്ള ടണലിൽ കിഴക്കു ഭാഗത്തു മാത്രമാണ് കമാനം. കവാടത്തിലെ സംരക്ഷണഭിത്തിയിൽ ടൈലും പാകിയിട്ടുണ്ട്.
പൂന്തോട്ടങ്ങളും
ടണലിന്റെ ഇരുഭാഗങ്ങളിലും പൂന്തോട്ടം തയ്യാറാക്കും. കിഴക്കുഭാഗത്ത് റിസർവോയറിൽ നിർമ്മിച്ച പാലങ്ങൾക്കിടയിലും പടിഞ്ഞാറുഭാഗത്ത് പുതിയ റോഡിന്റെ നിർമാണത്തിന് ശേഷവും പൂന്തോട്ടം തയ്യാറാക്കാനാണ് നിർമാണക്കമ്പനിയുടെ തീരുമാനം. 29 കിലോമീറ്റർ ദൂരമുളള മണ്ണുത്തിമുതൽ വാണിയംപാറവരെ മീഡിയനുകൾ കോൺക്രീറ്റിട്ട് ഇരുമ്പുവേലികളാണ് സ്ഥാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വരെ മീഡിയനിൽ പച്ചപ്പുല്ലും ചെടികളുമാണുള്ളത്. മീഡിയനുകളുടെ വീതിവ്യത്യാസം മൂലമാണ് തൃശൂർ ഭാഗത്ത് പൂന്തോട്ടം സ്ഥാപിക്കാൻ കഴിയാത്തതെന്നാണ് കമ്പനി പറയുന്നത്.
മിനുക്കു പണികളുൾപ്പെടെ പൂർത്തീകരിച്ച് ടണലും അനുബന്ധ പാതകളും ഏപ്രിലിൽ തന്നെ തുറക്കും.
പി.എ. മുഹമ്മദ് റിയാസ്
മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |