തൃശൂർ: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗബാധ അമ്പതിനായിരം കടക്കുമെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുമ്പോൾ ആനുപാതികമായ രോഗവ്യാപന പ്രതീക്ഷയിൽ ഒരുങ്ങുകയാണ് ജില്ലയും. ഇന്നലെ രോഗികൾ മൂവായിരം കടന്ന സാഹചര്യത്തിൽ, മൂന്നാഴ്ചയ്ക്കുള്ളിൽ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നാണ് നിഗമനം. അതിതീവ്രവ്യാപനമുള്ള അഞ്ച് ജില്ലകളിലൊന്നാണ് തൃശൂർ. അതുകൊണ്ട് കടുത്ത നിയന്ത്രണം ജില്ലയിലുണ്ടാകും. ആകെ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനനുസരിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഉയരും. യഥാർത്ഥ രോഗികളുടെ കണക്ക് ഇതിലും ഉയർന്നേക്കുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
നിരവധി കൊവിഡിതര രോഗികളും ചികിത്സയിലുള്ളതിനാൽ സ്വകാര്യആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമം വരുമോയെന്ന ആശങ്ക പ്രബലമാണ്. ആശുപത്രികളിലെത്തുന്നവർക്ക് ആന്റിജൻ പരിശോധന നടത്തിയാൽ മതിയെന്നാണ് പുതിയ നിർദേശം. ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രമാണിത്. ലാബുകളിൽ ജീവനക്കാരുടെ കുറവുമൂലം ആർ.ടി.പി.സി.ആർ കുറച്ചതായി പറയുന്നു. ശസ്ത്രക്രിയകൾക്കും മറ്റുമെത്തുന്ന രോഗികൾക്ക് ആർ.ടി.പി.സി.ആർ പരിശോധനയിലൂടെ രോഗമില്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം കൂടുമെന്ന ആശങ്കയുമുണ്ട്.
കടുത്ത നിയന്ത്രണങ്ങൾക്ക് സാദ്ധ്യത
രോഗവ്യാപനം കൂടിയ ജില്ലകൾ തിരിച്ച് നിയന്ത്രണം കൊണ്ടുവരാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണിത്. ടി.പി.ആർ 30ന് മുകളിൽ കൂടിയതാണ് മറ്റൊരു കാരണം. ആളുകൾ കൂട്ടത്തോടെയെത്തുന്ന ഭക്ഷണശാലകൾ, മാളുകൾ എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടാകും. സ്വിമ്മിംഗ് പൂളുകൾ, ജിംനേഷ്യം എന്നിവ അടച്ചേക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കുട്ടികൾക്കും മുതിർന്നവർക്കും വിലക്കുണ്ടായേക്കും. കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും വീടുകളിൽ തന്നെ തുടരണമെന്ന നിർദേശം കർശനമായി നടപ്പാക്കാനാണ് ഒരുക്കം. പൊതുഗതാഗതത്തിനും നിയന്ത്രണം വന്നാൽ ലോക്ക്ഡൗണിന് സമാനമായ സ്ഥിതിയാകും.
മൂന്നാം തരംഗത്തിൽ അതിതീവ്ര വ്യാപനം
ഡെൽറ്റ, ഒമിക്രോൺ വകഭേദം കാരണം കൊവിഡ് കേസുകൾ പ്രവചനാതീതമായി കൂടുന്നു
ഒമിക്രോൺ ബാധിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും മണവും രുചിയും പോകുന്നില്ല.
ഒമിക്രോണിന് ഡെൽറ്റയേക്കാൽ അഞ്ചിരട്ടി വ്യാപനശേഷി
എൻ 95, ഡബിൾ മാസ്‌കുകൾ ധരിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |