കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂരിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിയടക്കം 21 പേർക്ക് പരിക്കേറ്റു. അഴീക്കോട് കൊട്ടിക്കൽ ക്ഷേത്രത്തിന് തെക്കുവശം മാരാത്ത് ഷിഹാബിന്റെ മകൾ രണ്ടരവയസുള്ള മിസ്‌ന ഫാത്തിമ, അഴീക്കോട് മുനക്കൽ ബീച്ചിൽ പൂവ്വത്തുംപറമ്പിൽ ഷിഹാബിന്റെ മകൾ ഷിഫാന (15) , മഠത്തിപ്പറമ്പിൽ അനിൽ (50), മരത്താന്തറ സലാം (42), ആഞ്ചലശേരി അബ്ദുള്ളയുടെ മകൾ അബീന (30), എറിയാട് ഏഴാം വാർഡിൽ വട്ടപ്പറമ്പിൽ ഹരിയുടെ ഭാര്യ രാജി (38) തുടങ്ങിയവർക്കാണ് എറിയാട് കടിയേറ്റത്.
മുറ്റത്ത് കളിക്കുകയായിരുന്ന മിസ്ന ഫാത്തിമയുടെ കൈയിന്റെ തള്ളവിരലിൽ കടിച്ചു പിടിച്ച നായ വീട്ടുകാരെത്തി വടിയെടുത്ത് അടിച്ച ശേഷമാണ് കടി വിട്ടത്. കടിയേറ്റവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എറിയാട് തിരുവള്ളൂർ അഴീക്കോട് ബീച്ച് റോഡ്, കൊട്ടിക്കൽ , ആനാപ്പുഴ , ശൃംഗപുരം തുടങ്ങിയ സ്ഥലങ്ങളിലും നായയുടെ വിളയാട്ടമുണ്ടായി. എല്ലാവരെയും ഒരേ പട്ടിയാണ് കടിച്ചതെന്നാണ് വിവരം.
രാവിലെ ഒമ്പതരയോടെയാണ് അഴീക്കോട് ബീച്ചിൽ പട്ടിയുടെ ആക്രമണം ഉണ്ടായത്. ഷിഫാനയെയാണ് നായ ആദ്യം ആക്രമിച്ചത്. തുടർന്ന് പുത്തൻ പള്ളി ബീച്ച് റോഡിൽ നിന്നിരുന്ന മഠത്തിപ്പറമ്പിൽ അനിലിനെ ആക്രമിച്ചു. നായയെ തുരത്താൻ ശ്രമിക്കുന്നതിനിടെ സലാമിനും കടിയേറ്റു. പുറത്തുപോയ ശേഷം ഓട്ടോയിൽ വീടിന് മുൻപിൽ ഇറങ്ങുമ്പോഴാണ് അബീനയ്ക്ക് കടിയേറ്റത്. തിരുവള്ളൂരിൽ ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു രാജിക്ക് കടിയേറ്റത് . അഴീക്കോട് ലൈറ്റ് ഹൗസ് ഭാഗത്ത് നിന്നാണ് നായ ആദ്യം മുനയ്ക്കലിലെത്തിയതെന്ന് പറയുന്നു.
നാല് പേരെ കടിച്ച ശേഷം കിഴക്കോട്ട് ഓടി അപ്രത്യക്ഷമായി. ഇതിനിടെ കപ്പൽ ബസാറിൽ മറ്റ് നായകളുമായി ഈ നായ കടിപിടി കൂടിയതായി പറയുന്നു. നാട്ടുകാർ നായയെ തേടി നാല് പാടും നടന്നെങ്കിലും നായയെ കണ്ടെത്താനായില്ല. ഈ നായ തന്നെയാണ് ശൃംഗപുരത്തും ആനാപ്പുഴ പ്രദേശത്തും ആക്രമണം നടത്തിയതെന്ന് കരുതുന്നു. ഇതുവരെ നായയുടെ കടിയേറ്റ് വൈകീട്ട് വരെ 21 പേർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കടിച്ചത് ഒരു നായ തന്നെയാണെന്നും പേ വിഷബാധയുള്ള നായയാണ് ഇത്രയും ആളുകളെ കടിക്കാൻ സാദ്ധ്യതയെന്നും ഡോ.ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |