ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ 15ാമത് ചെയർമാനായി കേരളവർമ്മ കോളേജിലെ റിട്ട: അസോസിയേറ്റ് പ്രഫസർ ഡോ:വി.കെ.വിജയനെ തെരഞ്ഞെടുത്തു. ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളായി സർക്കാർ നാമനിർദ്ദേശം ചെയ്ത ഡോ:വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് ഡോ:വിജയനെ ചെയർമാനായി തെരഞ്ഞെടുത്തത്. ദേവസ്വം ഭരണസമിതി അംഗം അഡ്വ.കെ.വി.മോഹന കൃഷ്ണൻ ഡോ: വി.കെ.വിജയന്റെ പേര് ചെയർമാൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ചെങ്ങറ സുരേന്ദ്രൻ പിന്താങ്ങി. തുടർന്ന് ദേവസ്വം കമ്മിഷണർ ബിജു പ്രഭാകർ ഗുരുവായൂർ ദേവസ്വം ചെയർമാനായി ഡോ:വിജയനെ തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചു.
എൻ.കെ.അക്ബർ എം.എൽ.എ ,നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ്, വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ , ദേവസ്വം ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവർ ചെയർമാനെയും അംഗം ചെങ്ങറ സുരേന്ദ്രനെയും പൊന്നാടയണിയിച്ചു. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റുള്ള ഡോ.വി.കെ.വിജയൻ കേരളവർമ്മ കോളേജിൽ അദ്ധ്യാപകനായിരുന്നു. 2014ൽ അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചു. കോഴിക്കോട്, കാലടി സർവകലാശാലകളിലെ അക്കാഡമിക് കൗൺസിൽ അംഗമായിരുന്നു. രണ്ട് തവണ കോഴിക്കോട് സർവകലാശാല സെനറ്റ് അംഗമായി. പഴഞ്ഞി എം.ഡി കോളേജ് സംസ്‌കൃത വിഭാഗത്തിൽ നിന്നും വിരമിച്ച പ്രൊഫ.കെ.എൻ.രംഗനായകിയാണ് ഭാര്യ. ദേവസ്വം ഭരണസമിതിയിൽ അംഗമായി ചുമതലയേറ്റ ചെങ്ങറ സുരേന്ദ്രൻ കൊല്ലം കൊട്ടാരക്കര സ്വദേശിയാണ്. രണ്ട് തവണ അടൂരിൽ നിന്നും പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ബിജി സുരേന്ദ്രനാണ് ഭാര്യ.
ഭക്തജനങ്ങൾക്ക് സൗകര്യമേർപ്പെടുത്തുന്നതിന്
മുന്തിയ പരിഗണന: ദേവസ്വം ചെയർമാൻ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിലാകും മുന്തിയ പരിഗണനയെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാനായി ചുമതലയേറ്റ ഡോ:വി.കെ.വിജയൻ പറഞ്ഞു. മുഖ്യമായ ചുമതല ഭക്തജനക്ഷേമം തന്നെയാണ്. കാര്യങ്ങൾ പഠിച്ചു വരുന്നതേ ഉള്ളൂ. പഠിച്ചശേഷം കൂടുതൽ കാര്യങ്ങൾ പറയാം. ഞങ്ങൾ സാധാരണ മനുഷ്യരാണ്. വീഴ്ചകൾ പറ്റിയാൽ ചൂണ്ടിക്കാണിക്കാം. അത് തിരുത്തും. എല്ലാവരുടെയും പിന്തുണയും സഹകരണവും വേണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളെയാണ് ഒന്നാമതായി പരിഗണിക്കേണ്ടതെന്ന് പുതുതായി സ്ഥാനമേറ്റ ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു. ഭക്തരുടെ ആത്മസംതൃപ്തിക്കായി കഴിയുന്നതെല്ലാം ചെയ്യണം. ഭക്തരോട് വിവേചനമില്ലാതെ പെരുമാറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |