കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. പന്തീരടിപൂജയ്ക്ക് ശേഷം വടക്കേനടയിൽ പ്രധാന ദീപസ്തംഭത്തിന് സമീപമുള്ള വൃത്താകൃതിയിലുള്ള കോഴിക്കല്ല് കുഴിച്ചുമൂടി അതിനുമുകളിൽ ചെമ്പട്ട് വിരിച്ച് കോഴികളെ സമർപ്പിച്ചാണ് ചടങ്ങ് നിർവഹിച്ചത്. പാരമ്പര്യ അവകാശികളായ ഭഗവതി വീട്ടുകാരും വടക്കേ മലബാറിലെ തച്ചോളി വീട്ടുകാരും കോഴിക്കല്ല് മൂടൽ ചടങ്ങ് നിർവഹിച്ച് ആത്മ നിർവൃതിയടഞ്ഞു. കോഴിക്കല്ല് മൂടിയതോടെ വള്ളിച്ചിറ ദേശക്കാരായ കൊട്ടിപറമ്പിൽ വത്സൻ, ചന്ദ്രൻ, സുധാകരൻ എന്നിവർ അടങ്ങുന്ന സംഘം ദേവീ സ്തുതികൾ ആലപിച്ചു. ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്രാങ്കണത്തിലെ ആലുകളിലും നടപ്പന്തലുകളിലുമെല്ലാം വേണാടൻ കൊടിക്കൂറകൾ ഉയർത്തി. ക്ഷേത്രത്തിന്റെ നാല് നടകളിലും ഭണ്ഡാരം സ്ഥാപിച്ചു.
ദേവി ദാരികനുമായി നടത്തിയ യുദ്ധത്തിന് തിരുവോണനാളിൽ തുടക്കം കുറിക്കുന്നുവെന്നാണ് ഐതിഹ്യം. ഇതിന്റെ സ്മരണയിലാണ് കോഴിക്കല്ല് മൂടൽ നടത്തുന്നത്. ഏപ്രിൽ മൂന്നിന് ത്രിച്ചന്ദന ചാർത്ത് പൂജയും തുടർന്ന് അശ്വതി കാവു തീണ്ടലും നടക്കും. തിങ്കളാഴ്ചയാണ് ഭരണി. പണിമുടക്കിൽ കൊടുങ്ങല്ലൂരും പരിസരവും വലഞ്ഞെങ്കിലും കോഴിക്കല്ല് മൂടൽ ചടങ്ങിന് നിരവധി ഭക്തരാണെത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, ദേവസ്വം മെമ്പർ എം.ടി നാരായണൻ, ദേവസ്വം അസി.കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ മിനി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |