തൃശൂർ: കഴിഞ്ഞതവണ കൊവിഡ് പ്രോട്ടോക്കോളും നിയന്ത്രണവുമാണ് വിവാദമായതെങ്കിൽ ഇക്കുറി പൂരം സുരക്ഷയ്ക്ക് ബാരിക്കേഡ് ഒരുക്കുന്നതിൽ ജില്ലാ ഭരണകൂടവും ദേവസ്വങ്ങളും തമ്മിലുള്ള തർക്കമാണ് വിവാദ വിഷയം.
വടക്കുന്നാഥക്ഷേത്ര മൈതാനത്തും വടക്കുന്നാഥനിൽ ഫ്ളൈ ഓവർ നിർമ്മാണത്തിന്റെയും ചെലവ് ദേവസ്വം വഹിക്കണമെന്ന് കളക്ടർ പറഞ്ഞെന്നതാണ് വിവാദം. കഴിഞ്ഞ വർഷം പൂരം പ്രദർശനം ആരംഭിച്ചെങ്കിലും എതാനും ദിവസം മാത്രമാണ് നടത്തിയത്. അതിനാൽ ഒരു കോടി രൂപയോളം നഷ്മുണ്ടായെന്ന് ദേവസ്വങ്ങൾ പറയുന്നു.
ക്ഷേത്ര വരുമാനം കുറഞ്ഞതും സാരമായി ബാധിച്ചെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറയുന്നു. ഈ സാഹചര്യത്തിൽ ദേവസ്വങ്ങൾക്ക് ചെലവ് വഹിക്കാനാകില്ലെന്നാണ് ദേവസ്വം പക്ഷം. പൂരം പ്രദർശനത്തിൽ 45 ലക്ഷം രൂപയോളം കൊച്ചിൻ ദേവസ്വം ബോർഡിന് വാടകയായി നൽകുന്നുണ്ട്. ഇതിൽ കുറവ് വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ജി.എസ്.ടി തർക്കം പരിഹരിച്ചു
പ്രദർശനവുമായി ബന്ധപ്പെട്ട ജി.എസ്.ടി തർക്കം പി.ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ വി.പി. ബാലകൃഷ്ണനുമായി നടത്തിയ ചർച്ചയിൽ പരിഹരിച്ചു. ജി.എസ്.ടി ഇല്ലാത്ത സാധനങ്ങൾക്കു രജിസ്‌ട്രേഷനും രേഖകളും വേണമെന്ന് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. റെയിൽവേ വഴി എത്തിയ സാധനങ്ങൾ വിട്ടു നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജി.എസ്.ടിയുള്ള എല്ലാ കച്ചവടക്കാരുടെയും വിവരം നൽകാമെന്നു ദേവസ്വം സമ്മതിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
പൊലീസ് യോഗം മാറ്റി
സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പൊലീസ് വിളിച്ചു ചേർത്ത യോഗത്തിൽ ദേവസ്വങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് മാറ്റി. പൂരം പ്രദർശനത്തിൽ ജി.എസ്.ടി പരിശോധന നടത്തിയ സാഹചര്യത്തിൽ അവരുമായി ചർച്ച നടക്കുന്നതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഇന്ന് വീണ്ടും യോഗം നടന്നേക്കും.
പൂരവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം അടുത്തയാഴ്ച ചേരും. ബാരിക്കേഡ് ബന്ധപ്പെട്ട് മന്ത്രിതല യോഗത്തിൽ ദേവസ്വങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ബാരിക്കേഡ് ദേവസ്വം കെട്ടിയില്ലെങ്കിൽ പൂരം നടത്തേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. മുന്നൊരുക്കം വേഗത്തിലാക്കണമെന്ന നിർദ്ദേശമാണ് മുന്നോട്ടുവച്ചത്.
- ഹരിത വി. കുമാർ, കളക്ടർ
പൂരം ഭംഗിയായും പ്രൗഢമായും നടത്തുന്നതിന് എല്ലാ പിന്തുണയും നൽകുകയാണ് ഭരണകൂടങ്ങളുടെ ചുമതല. ചെറിയകാര്യം പറഞ്ഞ് പൂരത്തെ ദുർബലമാക്കാൻ ശ്രമിക്കരുത്. തേക്കിൻകാട് മൈതാനത്തിന് ചുറ്റും ബാരിക്കേഡ് കെട്ടുന്നതും സുരക്ഷാ ക്രമീകരണങ്ങൾക്കെത്തുന്ന പൊലീസുകാർക്കും പൂരം നടത്തിപ്പിന് എത്തുന്ന ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്.
- ടി.എൻ. പ്രതാപൻ എം.പി
അധികബാധ്യത സർക്കാർ ഏറ്റെടുക്കണം
കൊവിഡ് മഹാമാരിക്ക് ശേഷം നടക്കുന്ന തൃശൂർ പൂരത്തിന്റെ അധികച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ എന്നിവർ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് കത്ത് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |