തൃശൂർ: മഴയെത്തുടർന്ന് പൂരം വെടിക്കെട്ട് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സുരക്ഷ വർദ്ധിപ്പിച്ച് പൊലീസ്. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും വെടിക്കെട്ട് പുരകൾക്ക് ചുറ്റും തോക്കേന്തിയ പൊലീസ് ഉൾപ്പെടെയുള്ളവരെ നിയോഗിച്ചിരിക്കുകയാണ്. കൂടാതെ ദേവസ്വങ്ങളുടെ സുരക്ഷാ ജീവനക്കാരുമുണ്ട്.
എതാനും ദിവസം മുൻപ് തിരുവമ്പാടി വിഭാഗത്തിന്റെ വെടിപ്പുരയ്ക്ക് സമീപം മദ്യലഹരിയിൽ മൂന്നു യുവാക്കൾ പടക്കം പൊട്ടിച്ച സംഭവം ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ഇതേത്തുടർന്നാണ് സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചത്. അന്ന് എ.സി.പി: വി.കെ. രാജു മൈതാനത്ത് നടക്കാനിറങ്ങിയപ്പോഴാണ് പടക്കം പൊട്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
മഴ തുടർന്നാൽ വീണ്ടും നീളും
വെടിക്കെട്ട് എന്ന് നടത്താനാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നും ജില്ലയിൽ റെഡ് അലർട്ടാണ്. ശനിയാഴ്ച വെടിക്കെട്ട് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മഴ കനത്തതോടെ മൂന്നാം തവണയും മാറ്റി. വെടിക്കെട്ടിനായി കുഴിച്ച കുഴികളിൽ വെള്ളം നിറയുകയും മഴതുടരുകയും ചെയ്തതോടെ ഉച്ചയ്ക്ക് ശേഷമാണ് മാറ്റാൻ തീരുമാനിച്ചത്. മഴ മാറിയാൽ മാത്രമേ വെടിക്കെട്ട് നടത്താനാകൂ. വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉള്ളതിനാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് എ.സി.പി: വി.കെ. രാജു പറഞ്ഞു.
വെടിക്കെട്ട് നീളുന്നതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്ക് ചെലവേറുന്നു. പൊലീസുക്കാർക്കുള്ള ഭക്ഷണം, ജീവനക്കാർക്കുള്ള ശമ്പളം എന്നിവ ദേവസ്വങ്ങൾ തന്നെ വഹിക്കണം. കൂടാതെ വെടിക്കെട്ട് പണിക്കാരുമുണ്ട്.
വെടിപ്പുരയ്ക്ക് സമീപം ബാരിക്കേഡുകൾ - 2
ഇരുവിഭാഗങ്ങൾക്കുമായി കാവലിന് പൊലീസ് - 12
ഗാർഡുകൾ - 2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |