തൃശൂർ: 2018ൽ വേനൽമഴ ശക്തമായതുപോലെ ഈയാണ്ടിലും വേനൽപ്പെയ്ത് തിമിർക്കുമ്പോൾ, മേഘവിസ്‌ഫോടനം പോലുളള പ്രതിഭാസങ്ങൾ ആവർത്തിച്ച് പ്രളയസമാനമാകുമോയെന്ന് ആശങ്ക. അറബിക്കടലിലുണ്ടായ ഉയർന്ന താപനിലയും ആഗോളതാപനവുമെല്ലാമാണ് രണ്ടുവർഷത്തെ പ്രളയത്തിനും കഴിഞ്ഞവർഷത്തെ ശക്തമായ മഴയ്ക്കും വഴിയൊരുക്കിയതെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
കാലവർഷക്കാറ്റ് രൂപംകൊള്ളുന്ന പാതയിലെ വ്യതിയാനവും മഴപെയ്ത്തിനെ താറുമാറാക്കുന്നുണ്ട്. കാറ്റിന്റെ ഗതിമാറ്റം ആറുവർഷം മുൻപ് വരെ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. മഹാപ്രളയത്തോടെയാണ് ഇതിന്റെ പ്രത്യാഘാതം കേരളത്തിൽ പ്രതിഫലിക്കാൻ തുടങ്ങിയത്. ബംഗാൾ, അറബിക്കടലുകളിലെ അസന്തുലിതാവസ്ഥയും കാറ്റിന്റെ ഗതിയെ സ്വാധീനിക്കുന്നുണ്ട്. ചൂടാണ് കടലിൽ ചുഴലികൾ രൂപം കൊള്ളാൻ ഇടയാക്കുന്നത്. അതിനാൽ കാലവർഷം ചുഴലികളുടെ പിടിയിലാകുകയും ചെയ്യുന്നുണ്ട്. ചുഴലിയുടെ വഴികളിൽ മഴ പെയ്ത് തിമിർക്കുമ്പോൾ, പ്രാദേശികമായി അതിതീവ്ര മഴകളുമുണ്ടാകുന്നുണ്ട്.
അറബിക്കടലിലെ താപനില ഉയരുമ്പോൾ, ഉത്തരേന്ത്യയിൽ മുൻകാലങ്ങളേക്കാൾ തീവ്ര അത്യുഷ്ണമാണ്. ഹിമാലയൻ പർവതനിരകളിൽ മഞ്ഞുരുകാനുള്ള സാദ്ധ്യതകളും കൂടുകയാണ്. ചുരുക്കത്തിൽ ഈ കാലവർഷത്തിൽ വെയിൽ പരന്ന ദിവസങ്ങൾ നന്നേ കുറയുമെന്ന് ഉറപ്പായി. അതിനാൽ പ്രളയകാലം മുന്നിൽക്കണ്ടുളള മുന്നൊരുക്കങ്ങൾ അനിവാര്യമാണെന്ന നിർദ്ദേശമാണ് കാലാവസ്ഥാ ഗവേഷകരും ഉയർത്തുന്നത്.
പ്രളയമഴ പെയ്തത്
2018ൽ മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി 38 ശതമാനത്തോളം അധികമഴ ലഭിച്ചിരുന്നു. വേനലിന്റെ ഒടുവിൽ ഡാമുകളിൽ വെള്ളം നിറയുകയും ചെയ്തു. ജൂണിൽ പൊടുന്നനെ മഴ കുറയുകയും ജൂലായിൽ മഴ കൂടുകയും ചെയ്തു. എന്നാൽ ആഗസ്റ്റ് 14 മുതൽ ഒരാഴ്ചയിലേറെക്കാലം തോരാതെ പെയ്ത മഴയാണ് കേരളത്തെ മുഴുവനായും വെള്ളത്തിൽ മുക്കിയത്.
പ്രളയകാലത്തുണ്ടായ മഴയുടെ അതേ പാറ്റേണിലാണെന്ന് പറയാനാകില്ലെങ്കിലും അന്ന് വേനലിൽ ശക്തമായ മഴയാണുണ്ടായത്. ഈ വർഷവും കാലവർഷം തുടങ്ങിയതുപോലെയുള്ള പ്രതീതിയാണുള്ളത്. എന്തായാലും വെയിൽ തെളിയുന്ന ദിനങ്ങൾ വരും ദിവസങ്ങളിലുണ്ടാകില്ലെന്ന് വ്യക്തമാണ്.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
ചുഴിയെന്നാൽ അന്തരീക്ഷത്തിൽ വായുവിന്റെ ചുറ്റിക്കറക്കമാണ്. എല്ലാ ചുഴികളും ചുഴലിക്കാറ്റായി പരിണമിക്കില്ല. വൻ ചുഴലിക്കാറ്റുകൾക്ക് ആയിരക്കണക്കിന് കിലാേമീറ്റർ വ്യാപ്തിവരാം. എന്നാൽ രണ്ട് കിലോമീറ്റർ ഉയരത്തിലാകാം ചുഴികൾ ഉണ്ടാകുന്നത്.
ചുഴി ഭൗമോപരിതലത്തിലല്ല രൂപം കൊള്ളുന്നത്. താഴോട്ട് ഇറങ്ങിവരാനും സാദ്ധ്യതയുണ്ട്. എന്തായാലും ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ മാറ്റങ്ങൾ അനുസരിച്ചാകും അടുത്തദിവസങ്ങളിൽ മഴപെയ്ത്തും അതിന്റെ വ്യാപനവും.
വേനൽമഴയുടെ ഗുണങ്ങൾ:
കോളുകളിൽ കൊയ്ത്ത് പകുതിമാത്രം ആയതിനാൽ വിളവ് വെള്ളത്തിലാകും
മഴ കാരണം വൈകി വിതച്ച ഇടങ്ങളിൽ കൊയ്ത്ത് വളരെ വൈകും.
ജാതിക്കപോലുള്ള വിളകളിൽ കുമിൾ രോഗവും ഫംഗസുമെല്ലാം പിടിപെടാം.
ഇടിമിന്നലും മഴയും വളർത്തുമൃഗങ്ങളെയും ഗുരുതരമായി ബാധിക്കും.
ഇന്നലത്തെ മഴ
കൊടുങ്ങല്ലൂർ: 36.0 മി.മീ
ഇരിങ്ങാലക്കുട: 27.6
ഏനാമാക്കൽ: 43.2
ചാലക്കുടി: 32.2
വടക്കാഞ്ചേരി: 46.0
വെളളാനിക്കര: 36.0
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |